ബിജെപിക്ക് പിന്തുണ നല്‍കുന്ന ക്രിസ്ത്യന്‍ മതമേധാവികളുടെ പ്രസ്താവനകള്‍ ഗൗരവതരമായി കാണണം: എം വി ഗോവിന്ദന്‍

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും പിന്തുണ നല്‍കുന്ന കേരളത്തിലെ ചില ക്രിസ്ത്യന്‍ മതമേധാവികളുടെ പ്രസ്താവനകളുടെ അടിസ്ഥാനം ഗൗരവതരമായി കാണണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.

എം.വി ഗോവിന്ദന്റെ വാക്കുകള്‍

‘നേരത്തെ തലശേരി ബിഷപ്പിന്റെ പ്രസ്താവന വന്നു. ഞായറാഴ്ച എറണാകുളത്ത് നിന്ന് ഒരു പ്രസ്താവന വന്നു. പ്രധാനപ്പെട്ട പിതാക്കന്മാരുടെ ചെറിയ ചെറിയ പ്രസ്താവന വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ക്രിസ്ത്യന്‍ സഭാ ആസ്ഥാനം സന്ദര്‍ശിക്കുന്നു. പ്രധാനമന്ത്രിമാരുടെ ചരിത്രത്തില്‍ ആരും ഇവിടെ സന്ദര്‍ശനം നടത്തിയിട്ടില്ല. പലരീതിയിലുള്ള കടന്നാക്രമണമാണ് ക്രിസ്ത്യന്‍ ജനവിഭാഗത്തിന് നേരെ നടക്കുന്നത്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ സംഘപരിവാരം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ക്രിസ്ത്രീയ സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത് ഈയിടെയാണ്. ഈ സംസ്ഥാനങ്ങളില്‍ കേരളമില്ല. 598 കേന്ദ്രങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ എടുത്തുകാട്ടി. കേരളത്തില്‍ നിന്നുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ചത്തീസ്ഗഢില്‍ ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുന്നു. കന്യാസ്ത്രീകളെ ആക്രമിക്കുന്നു. കോടതിയും കേന്ദ്ര സര്‍ക്കാരും തങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയത്. ആര്‍എസ്എസിന്റെ വിചാരധാരയില്‍ മുസ്ലിം, മിഷണറി, മാര്‍ക്സിസ്റ്റ് എന്നിവരാണ് മുഖ്യശത്രുക്കള്‍. സിപിഐ എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനും എ കെജി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ഡട്സ് ക്ലബ്ബിനും വേണ്ടി നിര്‍മ്മിച്ച എ കെ ജി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദന്‍.അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തൊല്‍പ്പിക്കാനായില്ലെങ്കില്‍ ഇന്ത്യയുണ്ടാകില്ല. 2025ല്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും. സാധാരണക്കാരായ ഹിന്ദുക്കളുടെയല്ല കോര്‍പറേറ്റുകളുടെ ഇന്ത്യയായിരിക്കും. ഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് ഫാസിസത്തിലേക്കാണ് പോകുന്നത്. ഭരണഘടനയുടെ അന്തസത്ത മാറ്റും. മതനിരപേക്ഷ ഉള്ളടക്കം ഇല്ലാതാക്കും. പാഠപുസ്തകങ്ങള്‍ കാവിവല്‍കരിക്കുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ പഠിപ്പിക്കേണ്ടന്നാണ് കേന്ദ്രം സര്‍ക്കാര്‍ പറയുന്നത്. അത് പഠിപ്പിക്കുക തന്നെ ചെയ്യുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. തെളിനീരൊഴുകുന്ന കേരളത്തിന്റെ മതസൗഹാര്‍ദത്തില്‍ വിഷം കലര്‍ത്താനാണ് ബിജെപി ശ്രമം. മരനിരപേക്ഷ ഉള്ളടക്കം ഇല്ലാതായാല്‍ കേരളമുണ്ടാകില്ല. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അതിര്‍വരമ്പ് ഇല്ലാതാകുകയാണ്. അതിനാലാണ് കേരളത്തിലെ അനില്‍ ആന്റണിയും തമിഴ്നാട്ടിലെ സി ആര്‍ കേശവനും ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡിയും ബിജെപിയിലേക്ക് പോകുന്നത്.’