പടക്കംപോലുള്ള അപകടകരമായ വസ്തുക്കൾ തീവണ്ടി വഴി കടത്തരുത്; കർശന ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്

വടകര: പടക്കംപോലുള്ള അപകടകരമായ വസ്തുക്കൾ തീവണ്ടി വഴി കടത്തുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി റെയിൽവേ. തീവണ്ടിവഴി പടക്കങ്ങൾ, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്തരുതെന്നും ഇത്തത്തിൽ പിടിക്കപ്പെടുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്നുമാണ് ആർ പി എഫ് നൽകുന്ന മുന്നറിയിപ്പ്. മൂന്നുവർഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് തീവണ്ടി വഴി പടക്കംപോലുള്ള അപകടകരമായ വസ്തുക്കൾ കടത്തുന്നത്.

വിഷയത്തിൽ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവത്കരണവും പരിശോധനയും ശക്തമാക്കിയിരിക്കുകയാണ് ആർപിഎഫ്. പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറുടെ നിർദേശപ്രകാരമാണ് പരിശോധന തുടങ്ങിയത്. വിഷുക്കാലത്ത് കുടുംബങ്ങൾ ഉൾപ്പെടെ ഹ്രസ്വദൂരയാത്രയിൽ പടക്കങ്ങളും മത്താപ്പൂ ഉൾപ്പെടെയുള്ളവയും വാങ്ങി തീവണ്ടിയിൽ യാത്രചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ ബോധവത്കരണം നൽകുന്നത്.

കോഴിക്കോട് ട്രെയിൻ ആക്രമണ കേസിന്റെ കൂടി പശ്ചാത്തലത്തിലാണ് പടക്കക്കടത്ത് പൂർണമായും തടയാൻ ആർപിഎഫ് തീരുമാനിച്ചതെന്നാമ് വിവരം. റെയിൽവേ ആക്ട് 164-ാം വകുപ്പുപ്രകാരം അപകടം ഉണ്ടാക്കുന്ന വസ്തുക്കൾ തീവണ്ടിവഴി കൊണ്ടുപോകുന്നത് ഗൗരവകരമായ കുറ്റമാണ്. ചെറിയ അളവിൽ മാത്രം പടക്കങ്ങളുമായി യാത്ര ചെയ്താലും നിയമ നടപടി നേരിടേണ്ടി വരും. കോയമ്പത്തൂർ, തിരുപ്പൂർ ഭാഗങ്ങളിൽനിന്നൊക്കെ പടക്കങ്ങൾ വിലക്കുറവിൽ കിട്ടുന്നതിനാൽ തീവണ്ടിവഴി ഇവ കേരളത്തിലേക്ക് കടത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.