ഐഫോണ്‍ ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിക്കുക

ന്യൂയോര്‍ക്ക്: ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്നവര്‍ക്ക് മു്ന്നറിയിപ്പുമായി ആപ്പിള്‍. ഫോണ്‍ നെഞ്ചില്‍നിന്ന് ഏറെ അകലെ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ബ്ലോഗ് പോസ്റ്റിലൂടെ കമ്ബനി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഐഫോണ്‍ 13, 14, എയര്‍പോഡുകള്‍, ആപ്പിള്‍ വാച്ചുകള്‍ ഉള്‍പ്പെടെയുള്ള കമ്ബനിയുടെ ഉപകരണങ്ങളാണ് പേസ്മേക്കര്‍ ഉള്‍പ്പെടെ ശരീരത്തില്‍ ഘടിപ്പിച്ചവരുടെ ജീവന്‍ കവരാനിടയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഹോംപോഡ്, ഐപാഡ്, മാക്ബുക്ക് എന്നിവയ്ക്കും ഇതേ അപകടസാധ്യതയുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ബീറ്റ്സിന്റെ ഹെഡ്ഫോണുകള്‍ ഉപയോഗിക്കുന്നവരും സൂക്ഷിക്കാന്‍ നിര്‍ദേശമുണ്ട്. ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്കകത്തുള്ള മാഗ്‌നെറ്റുകളും ഇലക്ട്രോമാഗ്‌നെറ്റുകളും ശരീരത്തില്‍ ഘടിപ്പിച്ച മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുമെന്നാണ് ആപ്പിള്‍ ബ്ലോഗ്പോസ്റ്റില്‍ സൂചിപ്പിച്ചത്.

പേസ്മേക്കര്‍ പോലെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് അകത്തുള്ള സെന്‍സറുകള്‍ തൊട്ടടുത്തുള്ള ഫോണിനകത്തെ മാഗ്‌നെറ്റുകളോട് പ്രതികരിക്കും. ഉപകരണങ്ങളുടെ പ്രതികരണശേഷിയെ ഇതു ബാധിക്കുകയും ജീവന്‍രക്ഷാ സേവനങ്ങളെ തടസപ്പെടുത്തുകയും ചെയ്യാനിടയുണ്ട്. അതിനാല്‍, ഫോണ്‍ നെഞ്ചില്‍ നിന്ന് സുരക്ഷിതമായ അകലത്തില്‍ വയ്ക്കാനാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്.