രാഹുല്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നുണ്ടെന്ന് അനില്‍ ആന്റണി; വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടിയെയും പരിഹസിച്ച് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി രംഗത്ത്. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും, രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നും അനില്‍ പറഞ്ഞു.

‘2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ, മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ച വാക്കുകള്‍ ഉചിതമായി തോന്നിയില്ല. പിന്നീട് തന്റെ പ്രസ്താവന തിരുത്താനോ പറഞ്ഞതില്‍ കൂടുതല്‍ വിശദീകരണം നല്‍കാനോ അദ്ദേഹം ശ്രമിച്ചതുമില്ല. ഇതിന്റെ അന്തിമഫലമാണ് ഇപ്പോഴത്തെ അയോഗ്യത. അടുത്തിടെയായി രാഹുല്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നുണ്ട്. അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ രാഹുലിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. പാര്‍ട്ടി ജനത്തില്‍ നിന്ന് അകലുകയാണ്. ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുത്ത ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. 75 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ ലണ്ടനിലെത്തി ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് പ്രസ്താവിക്കുന്നു. കോണ്‍ഗ്രസിന്റെ യാത്ര ശരിയായ ദിശയിലേക്കാണോയെന്ന് സംശയമുണ്ട്. വരാനിരിക്കുന്ന നിര്‍ണായക സംസ്ഥാന ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന് പകരം ഒരു വ്യക്തിയുടെ പ്രൊമോഷന് വേണ്ടി സമയം പാഴാക്കുന്നു. ഇതേ വ്യക്തി നടത്തിയിട്ടുള്ള വിവാദ പ്രസ്താവനകള്‍ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, അനില്‍ ആന്റണിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ കടുത്ത അതൃപ്തിയാണുള്ളത്. രാഹുല്‍ ഗാന്ധിയുടെ പേര് ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത ആളാണ് അനില്‍ ആന്റണിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.