അമൃത്പാല്‍ സിംഗിനെയും കൂട്ടാളികളെയും പിന്തുണയ്ക്കുന്നു; പാകിസ്ഥാനെതിരെ ആര്‍.കെ സിംഗ്‌

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ രഹസ്യന്വേഷണ വിഭാഗമായ ഐഎസ്ഐന്റേത് ഖലിസ്ഥാന്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രീതിയെന്ന് കേന്ദ്രമന്ത്രി ആര്‍.കെ സിംഗ്. വാരിസ് പഞ്ചാബ് ഡീ നേതാവായ അമൃത്പാല്‍ സിംഗിനെയും കൂട്ടാളികളെയും ഇവര്‍ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഐഎസ്ഐ അവിടെത്തന്നെയുണ്ട്. ഉദ്യോഗസ്ഥനായിരുന്ന കാലം തൊട്ട് പാകിസ്ഥാന്‍ എങ്ങനെ അവര്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് കണ്ടിട്ടുമുണ്ട്,’ ആര്‍കെ സിംഗ് പറഞ്ഞു. അതേസമയം രാഷ്ട്രീയ നേട്ടത്തിനായി അമൃത്പാല്‍ സിംഗിനെ സംരക്ഷിക്കുന്ന പാര്‍ട്ടികള്‍ക്കും ആര്‍കെ സിംഗ് മുന്നറിയിപ്പ് നല്‍കി. ഇത് തീക്കളിയാണ്. ഈ സംഭവത്തെ ദൗര്‍ഭാഗ്യകരമാണ്. കൂടാതെ ഈ വിഷയത്തെപ്പറ്റി യുകെയുടെ ഊര്‍ജവകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്തു. നയതന്ത്രജ്ഞരെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുക എന്നത് രാഷ്ട്രങ്ങളുടെ പരമാധികാര പ്രതിജ്ഞയാണ്. സൗഹൃദരാജ്യങ്ങളില്‍ തന്നെ ഇത്തരമൊരു സംഭവം നടന്നത് അംഗീകരിക്കാനാകില്ല’- ആര്‍.കെ സിംഗ് വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ വച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ന്യായീകരിക്കാനാകാത്ത തെറ്റാണെന്നും അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണമെന്നും ആര്‍കെ സിംഗ് പറഞ്ഞു. ‘അത്രപെട്ടെന്ന് ഇതില്‍ നിന്ന് ഒഴിയാനാകില്ല അദ്ദേഹത്തിന്. നമ്മുടെ രാജ്യത്തെ കോളനിയാക്കി ഭരിച്ചിരുന്ന ഒരു രാജ്യത്ത് ചെന്ന് നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടണമെന്ന് പറയാന്‍ എങ്ങനെ കഴിയുന്നു. രാഹുല്‍ മാപ്പ് പറയണം. അല്ലെങ്കില്‍ സഭയില്‍ നിന്ന് തന്നെ പുറത്താക്കപ്പെടും’ ആര്‍കെ സിംഗ് കൂട്ടിച്ചേര്‍ത്തു,