പുതുചരിത്രം: തൊഴിലുറപ്പു തൊഴിലാളികളായ അമ്മമാര്‍ നിര്‍മിച്ചത് 42 കിണറുകള്‍

തൊടുപുഴ: കോടിക്കുളം പഞ്ചായത്ത് നാലാം വാര്‍ഡായ കൊടുവേലിയിലെ തൊഴിലുറപ്പു തൊഴിലാളികളായ അമ്മമാര്‍ നിര്‍മിച്ചത് 42 കിണറുകള്‍. വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള 12 പേര്‍ അടങ്ങുന്ന തൊഴിലാളികളില്‍ 6 പേര്‍ വീതം അടങ്ങുന്ന 2 ടീമുകളായാണ് ഇവര്‍ കിണര്‍ നിര്‍മാണം നടത്തുന്നത്.

രാവിലെ 8.30 മുതല്‍ 5 വരെ ആണ് ജോലി സമയം. 311 രൂപയാണ് ഒരാള്‍ക്ക് വേതനമായി ലഭിക്കുക. മണ്ണിന്റെ ഘടന അനുസരിച്ചു ദിവസവും ഒരു കോല്‍ മുതല്‍ 2 കോല്‍ വരെ താഴ്ചയില്‍ മണ്ണെടുക്കും. രണ്ടര മീറ്റര്‍ ആണ് വ്യാസം. 7 കോല്‍ മുതല്‍ 13 അര കോല്‍ വരെ ആഴമുള്ള കിണറുകള്‍ ഇവര്‍ ഇതിനോടകം നിര്‍മിച്ചു കഴിഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളും ഇവര്‍ തന്നെ ആണ് ചെയ്യുന്നത്. ചില കിണറുകളില്‍ പാറ കാണുകയാണെങ്കില്‍ അത് പൊട്ടിക്കുന്നതിനായി ഉടമയുടെ സഹായം തേടും.

അതേസമയം, കുഴിക്കുന്ന കിണറുകളില്‍ നിന്ന് വെള്ളം ലഭിക്കുന്നതാണ് ഏറെ സന്തോഷം നല്‍കുന്ന കാര്യമെന്നും എല്ലാവരുടെയും ഭാഗത്തു നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഷീബ തങ്കച്ചന്‍, ലിസി ടോമി, മിനി ബിജു, ഡോളി ഷിജു, ലിസി ഫ്രാന്‍സിസ്, ലിസി ജോജോ എന്നിവരടങ്ങുന്ന തൊഴിലാളികള്‍ ആണ് കിണര്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കിണറുകള്‍ക്കു പുറമേ മത്സ്യ കുളങ്ങള്‍, വൃക്ഷങ്ങള്‍ നടുന്നതിനുള്ള കുഴികള്‍ എല്ലാം ഇവര്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.