അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്വ ശത്രുക്കൾക്കെതിരെ പോരാടാൻ സൈന്യത്തെ ശക്തമാക്കാൻ ഉത്തര കൊറിയ

പോങ്യാങ്: അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്വ ശത്രുക്കൾക്കെതിരെ പോരാടാൻ സൈന്യത്തെ ശക്തമാക്കാൻ ഉത്തര കൊറിയ. ഇതിനായി എട്ട് ലക്ഷം യുവാക്കൾ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ അറിയിച്ചു. ഉത്തരകൊറിയയിലെ ഔദ്യോഗിക പത്രമായ റോഡോങ് സിൻമമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

ഉത്തരകൊറിയയുടെ ശത്രുക്കളെ പൂർണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവർത്തകർ പ്രതിജ്ഞ ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഉത്തര കൊറിയയുടെ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നശിപ്പിക്കാനാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നീക്കമെന്നാണ് ഉത്തരകൊറിയ ആരോപിക്കുന്നത്.

നിർബന്ധിത സൈനിക സേവന വ്യവസ്ഥ ഉത്തരകൊറിയയിലുണ്ട്. എല്ലാ പുരുഷന്മാരും കുറഞ്ഞത് 10 വർഷവും സ്ത്രീകൾ കുറഞ്ഞത് മൂന്ന് വർഷവും സൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്നാണ് നിയമം.

അതേസമയം, ഉത്തര കൊറിയ കഴിഞ്ഞ ദിവസം ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ പരീക്ഷണം നടത്തയിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം നിരീക്ഷിക്കാൻ മകളുമൊത്താണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോഗ് ഉൻ എത്തിയത്. ഈ വർഷം ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. രണ്ടാമത്തെ മകളായ ജു ഏ ഈ ആണ് വിക്ഷേപണ സമയത്ത് കൂടെയുണ്ടായിരുന്നത് എന്നാണ് വിവരം.

അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങൾക്ക് മറുപടിയായാണ് രാജ്യത്തെ ഏറ്റവും ശക്തിയേറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മോൺസ്റ്റർ മിസൈലെന്ന് വിളിക്കുന്ന ഹ്വാസോംഗ് 17ന്റെ വിക്ഷേപണമാണ് ഉത്തരകൊറിയ നടത്തിയത്.

മിസൈൽആകാശത്തിലേയ്ക്ക് ഉയർന്ന് വിജയകരമായി പൊട്ടിത്തെറിക്കുകയായിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലൂടെ എടുത്ത ഭൂമിയുടെ ചിത്രങ്ങളും മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.