‘ഇടതുപക്ഷത്തെ രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍പോലും ജാഥയുടെ ഭാഗമായി’: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ജനപക്ഷ ഇടതു ബദല്‍ നയങ്ങള്‍ മുന്നോട്ടുവെക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂലമാണ് കേരളത്തിലെ പൊതുബോധമെന്നതാണ് ജാഥയിലേക്ക് ഒഴുകിയെത്തിയ ജനപ്രവാഹം വ്യക്തമാക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

വാര്‍ത്താസമ്മേളനത്തില്‍ നിന്ന്‌

ഒരുകാലത്തും നടക്കില്ലെന്ന് കരുതിയ കാര്യങ്ങള്‍ നടന്നതിലുള്ള സന്തോഷവും സംതൃപ്തിയുമാണ് ജനങ്ങളുടെ മുഖത്തുണ്ടായിരുന്നത്. ഇടതുപക്ഷത്തെ രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍പോലും ജാഥയുടെ ഭാഗമായി.യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍ സ്വീകരണമാണ് ലഭിച്ചത്. പിണറായി സര്‍ക്കാരിനെതിരെ വലതുപക്ഷവും മാധ്യമങ്ങളും നടത്തുന്ന അപവാദപ്രചാരണത്തിന് ജനങ്ങള്‍ വശംവദരാകുന്നില്ലെന്നതിന്റെ സൂചനകൂടിയാണിത്. സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തമാണ് ജാഥയിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. അതോടൊപ്പം കേരളത്തിന്റെ മുന്നോട്ടുള്ള വികസനത്തിന് തടയിടുന്നത് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരാണെന്നും അവര്‍ക്ക് പിന്തുണ നല്‍കുന്ന രാഷ്ട്രീയകുട്ടുകെട്ടായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് അധ:പതിച്ചുവെന്നും ജനങ്ങളെ നല്ല രീതിയില്‍ ബോധ്യപ്പെടുത്താന്‍ ജാഥക്കായി. അധ:സ്ഥിത , പിന്നോക്ക, ന്യുനപക്ഷ വിഭാഗം സിപിഐഎമ്മില്‍ വലിയ പ്രതീക്ഷയും വിശ്വാസവുമാണ് അര്‍പ്പിക്കുന്നതെന്ന് ജാഥാ സ്വീകരണങ്ങള്‍ വ്യക്തമാക്കി. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം പ്രധാനം ചെയ്യുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാട്ടിയ അര്‍പ്പണബോധവും ശുഷ്‌കാന്തിയുമാണ് ഇതിന് കാരണം. പട്ടയവിതരണം, ലൈഫ്മിഷന്‍, പുനര്‍ഗേഹം, ക്ഷേമ പെന്‍ഷനുകള്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനം തുടങ്ങിയ പദ്ധതികള്‍ സമൂഹത്തിലുണ്ടാക്കിയ ആഴത്തിലുള്ള ചലനങ്ങള്‍ നേരിട്ട്‌ ബോധ്യധ്യപ്പെടുത്തുന്നതാണ് ആ വിഭാഗം ജനങ്ങള്‍ ജാഥയില്‍ വന്‍തോതില്‍ പങ്കെടുത്തത്. സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തമാണ് ജാഥയിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. ജനസംഖ്യയില്‍ പകുതിയോളം വരുന്ന ഈ വിഭാഗം ജനങ്ങള്‍ക്ക് സാമ്ബത്തിക സ്വാശ്രയത്വം നേടാനും സുരക്ഷിത ജീവിതം പ്രദാനം ചെയ്യാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുന്നുണ്ടെന്നതിന്റെ വിളംബരമായിരുന്നു വര്‍ധിച്ച ഈ സ്ത്രീ പങ്കാളിത്തം. യുവാക്കളും കുട്ടികളും വന്‍തോതില്‍ ജാഥയില്‍ പങ്കെടുത്തതും വരും തലമുറയെയും നല്ല രീതിയില്‍ സ്വാധീനിക്കാന്‍ സിപിഐ എമ്മിന് കഴിന്നുണ്ടെന്നതിന്റെ തെളിവാണ്. കേരളത്തെ സൊമാലിയയോട് താരതമ്യപ്പെടുത്തിയ പ്രധാനമന്ത്രി മോദിക്കും കേരളത്തെ സൂക്ഷിക്കണമെന്ന് ആക്ഷേപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കുമുള്ള മറുപടിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ വെള്ളിയാഴ്ചത്തെ പ്രസംഗം. സ്ത്രീശാക്തീകരണത്തിലും സ്ത്രീവിദ്യാഭ്യാസത്തിലും തിളക്കമാര്‍ന്ന മാതൃകയാണ് കേരളമെന്നാണ് പ്രഥമ കേരള സന്ദര്‍ശനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞത്. അത് കേരളത്തെ ആക്ഷേപിക്കുന്ന പ്രധാനമന്ത്രി മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കുമുള്ള മറുപടികുടിയാണ്.എല്ലാ മതവിശ്വാസികളും സൗഹാര്‍ദ്ദത്തോടെ ഒന്നിച്ചു കഴിയുന്ന നാടാണ് കേരളമെന്നും രാഷ്ട്രപതി പറഞ്ഞു. കേരളത്തില്‍ പാവപ്പെട്ട മനഷ്യര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് പെട്രാളിനും ഡീസലിനും രണ്ട് രൂപ സെസിനെതിരെ സമരം നടത്താന്‍ ആഹ്വാനം ചെയ്ത കെപിസിസി നേതാക്കള്‍ക്ക് അവര്‍ ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ പശുക്കളെ സംരക്ഷിക്കാനായി മദ്യത്തിന് കുപ്പിക്ക് 10 രൂപ സെസ് ചുമത്തിയതെന്തിന്?