ഇനി സര്‍ക്കാര്‍ പരിപാടികളോട് സഹകരിക്കില്ല; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നടക്കില്ലെന്നും വി.ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭ ഇന്നും ആരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഒമ്ബത് മിനിട്ടിനുള്ളില്‍ പിരിഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ ചൊല്ലിയാണ് ബഹളം രൂക്ഷമായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.

‘ഇന്നലെ രാവിലെ എട്ട് മണിക്ക് സര്‍വകക്ഷി യോഗം ചേരുമ്‌ബോള്‍ അന്ന് വെളുപ്പിന് ഒന്നരയ്ക്കും രണ്ടിനുമാണ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അര്‍ദ്ധരാത്രി കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ട് എട്ട് മണിക്ക് സര്‍വകക്ഷി യോഗം വിളിച്ച് കൂട്ടിയതിലെ കാപട്യം ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായി. ഒത്തുതീര്‍പ്പാക്കാനല്ല പകരം പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാനാണ് സര്‍വകക്ഷി യോഗം വിളിച്ചത്. വാദികളായ പ്രതിപക്ഷ എംഎല്‍എമാരെ പ്രതിയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കെ കെ രമയുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ഇനി സര്‍ക്കാര്‍ പരിപാടികളോട് സഹകരിക്കില്ല. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നടക്കില്ല’- അദ്ദേഹം വ്യക്തമാക്കി.