ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണം; മുഖ്യമന്ത്രിക്കും ശിവശങ്കറിനുമെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ വീണ്ടും ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോപണവുമായാണ് സ്വപ്ന സുരേഷ് രംഗത്തെത്തിയത്.

സോണ്ട കമ്പനിയുമായുള്ള കരാറിലും ശിവശങ്കർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. അതുകൊണ്ടാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെയും മൗനം പാലിക്കുന്നതെന്നും സ്വപ്‌ന വ്യക്തമാക്കി വിഷയത്തിൽ 12 ദിവസമായി മുഖ്യമന്ത്രി തുടരുന്ന മൗനത്തെ വിമർശിച്ച് സ്വപ്‌ന പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, താങ്കളെന്തുകൊണ്ടാണ് നിയമസഭയിൽ പ്രതികരിക്കാത്തതെന്ന് തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്‌ന ഫേസ്ൃബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. താനും കൊച്ചിയിൽ ജീവിച്ചിരുന്നുവെന്നും അതിനാലാണ് ഈ വിഷയത്തിൽ സംസാരിക്കുന്നതെന്നും സ്വപ്‌ന പറയുന്നു.

തനിക്ക് ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടി വന്നു. ഇനിയും മരിച്ചിട്ടില്ല. തന്റെ ജീവിതത്തിന് മേൽ അപായങ്ങളുണ്ടെന്ന തിരിച്ചറിവോടെ തന്നെ താൻ കൊച്ചിയിലെ ജനത്തിനൊപ്പം നിലകൊള്ളുന്നുവെന്നും സ്വപ്‌ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.