തിരുവനന്തപുരം: എം എ യൂസഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ലെന്ന് എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ പി ജയരാജൻ. ഒരു കേരളീയനായ യൂസഫലി ലോകത്താകമാനം അറിയപ്പെടുന്ന വ്യവസായ വ്യപാര ശൃംഖലയുടെ തലവനാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ലുലു ഗ്രൂപ്പ് ലോകപ്രശസ്തമാണ്. പതിനായിരക്കണക്കിന് മലയാളികൾക്ക് കേരളത്തിനകത്തും രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും ജോലി നൽകുന്ന വലിയ ഒരു സംരംഭകനാണ് അദ്ദേഹം. ലുലുവിലൂടെ നിരവധിയായ വ്യാപാരങ്ങളും കച്ചവടങ്ങളും കേരളത്തിലുണ്ടാകുന്നു. ലോകശ്രദ്ധയിൽ നിൽക്കുന്ന വ്യക്തികളെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇപ്പോൾ അരങ്ങേറുന്നത്. നിലവിൽ ഇവിടെ അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യൂസഫലിയെ പോലെ ഒരു മലയാളി വ്യാപാര വ്യവസായ മേഖലയിൽ ലോകപ്രശസ്തമായത് എല്ലാ മലയാളികളും അഭിമാനത്തോടെയാണ് കാണുന്നത്. മാത്രമല്ല കേരളത്തിനെയും ഇവിടുത്തെ ജനങ്ങളേയും തന്റെ പരമാവധി സേവിക്കുകയും കേരളത്തിനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ആളാണ് യൂസഫലി. ഏത് ഭരണമായാലും അവരോട് സഹകരിച്ചും ജനക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിച്ചും നാടിനെ അഭിവൃദ്ധിപ്പെടുത്താൻ അദ്ദേഹം അദ്ദേഹത്തിന്റേതായ പങ്ക് നിർവഹിക്കുന്നുണ്ട്. കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണത എന്തെന്നാൽ, രാഷ്ട്രീയ രംഗത്ത് വിരോധവും വിദ്വേഷവും പകയും ശത്രുതയും വെച്ച് എന്തും പറയാം എന്തും ആരോപിക്കാം എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും കള്ളപ്രചരണങ്ങളും നടത്തി വിവാദങ്ങൾ ഉണ്ടാക്കി എല്ലാ ഗുണപരമായ കാര്യങ്ങളേയും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് പോലും തുരങ്കംവെച്ചുള്ള സങ്കുചിതമായ രീതിയിലേക്ക് രാഷ്ട്രീയത്തെ ചില കൂട്ടർ മാറ്റുന്നു. അത്തരത്തിൽ രാഷ്ട്രീയ രംഗത്തെ ബാധിച്ച ഈ ജീർണ്ണത വ്യവസായ രംഗത്തേയും ബാധിക്കുകയാണ്. ഇത് കേരളത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കേരളത്തിലെ വ്യാപാര വ്യവസായ മേഖലയേയും ടൂറിസം ഉൾപ്പടെയുളള അനുബന്ധ മേഖലകളേയും ഇത്തരത്തിലുള്ള പ്രചരണങ്ങൾ നല്ലതുപോലെ ബാധിക്കമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകപ്രശസ്തരായ, വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖരെ അപകീർത്തിപ്പെടുത്തുക വഴി അദ്ദേഹത്തിന്റെ സംരംഭങ്ങളെ മാത്രമല്ല, കേരളത്തിലേക്ക് കടന്നുവരുന്ന നിക്ഷേപകരേയും നിരുത്സാഹപ്പെടുത്തുന്നതിന് ഇടയാക്കും. കേരളത്തിന്റെ വളർച്ചയ്ക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സഹായം ഇല്ലാതാകും. ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്. ശരിയും ന്യായവും സത്യവും നീതിയും കാത്തുസൂക്ഷിക്കാനാണ് ഗവൺമെന്റുകൾ പ്രതിജ്ഞാബദ്ധരാകേണ്ടത്. അതിനാൽ ഇപ്പോൾ പടച്ചുവിടുന്ന ആരോപണങ്ങളുടെ ഭാഗമായി ഗവൺമെന്റുകൾ ഒരു നിലപാടും സ്വീകരിക്കരുത് എന്ന് മാത്രമല്ല ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുകയുമരുത്. എം.എ യൂസഫലിയെ പോലെയുള്ള മഹത് വ്യകതിത്വങ്ങളെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള ഒരു നിലപാടുകളും ഉണ്ടാകരുത് എന്നാണ് ഈ കാര്യങ്ങൾ കാണുമ്പോൾ നിരീക്ഷിക്കാനാകുന്നതെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
എം.എ യൂസഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ല. ഒരു കേരളീയനായ യൂസഫലി ലോകത്താകമാനം അറിയപ്പെടുന്ന വ്യവസായ വ്യപാര ശൃംഖലയുടെ തലവനാണ്. അദ്ദേഹത്തിന്റെ ലുലു ഗ്രൂപ്പ് ലോകപ്രശസ്തമാണ്. പതിനായിരക്കണക്കിന് മലയാളികൾക്ക് കേരളത്തിനകത്തും രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും ജോലി നൽകുന്ന വലിയ ഒരു സംരംഭകനാണ് അദ്ദേഹം. ലുലുവിലൂടെ നിരവധിയായ വ്യാപാരങ്ങളും കച്ചവടങ്ങളും കേരളത്തിലുണ്ടാകുന്നു.
യൂസഫലിയെ പോലെ ഒരു മലയാളി വ്യാപാര വ്യവസായ മേഖലയിൽ ലോകപ്രശസ്തമായത് എല്ലാ മലയാളികളും അഭിമാനത്തോടെയാണ് കാണുന്നത്. മാത്രമല്ല കേരളത്തിനെയും ഇവിടുത്തെ ജനങ്ങളേയും തന്റെ പരമാവധി സേവിക്കുകയും കേരളത്തിനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ആളാണ് യൂസഫലി. ഏത് ഭരണമായാലും അവരോട് സഹകരിച്ചും ജനക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിച്ചും നാടിനെ അഭിവൃദ്ധിപ്പെടുത്താൻ അദ്ദേഹം അദ്ദേഹത്തിന്റേതായ പങ്ക് നിർവഹിക്കുന്നുണ്ട്. ഇത്തരത്തിൽ ലോകശ്രദ്ധയിൽ നിൽക്കുന്ന വ്യക്തികളെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇപ്പോൾ അരങ്ങേറുന്നത്. നിലവിൽ ഇവിടെ അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ല.
കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണത എന്തെന്നാൽ, രാഷ്ട്രീയ രംഗത്ത് വിരോധവും വിദ്വേഷവും പകയും ശത്രുതയും വെച്ച് എന്തും പറയാം എന്തും ആരോപിക്കാം എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു എന്നതാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും കള്ളപ്രചരണങ്ങളും നടത്തി വിവാദങ്ങൾ ഉണ്ടാക്കി എല്ലാ ഗുണപരമായ കാര്യങ്ങളേയും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് പോലും തുരങ്കംവെച്ചുള്ള സങ്കുചിതമായ രീതിയിലേക്ക് രാഷ്ട്രീയത്തെ ചില കൂട്ടർ മാറ്റുന്നു. അത്തരത്തിൽ രാഷ്ട്രീയ രംഗത്തെ ബാധിച്ച ഈ ജീർണ്ണത വ്യവസായ രംഗത്തേയും ബാധിക്കുകയാണ്. ഇത് കേരളത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കേരളത്തിലെ വ്യാപാര വ്യവസായ മേഖലയേയും ടൂറിസം ഉൾപ്പടെയുളള അനുബന്ധ മേഖലകളേയും ഇത്തരത്തിലുള്ള പ്രചരണങ്ങൾ നല്ലതുപോലെ ബാധിക്കും.
ലോകപ്രശസ്തരായ, വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖരെ അപകീർത്തിപ്പെടുത്തുക വഴി അദ്ദേഹത്തിന്റെ സംരംഭങ്ങളെ മാത്രമല്ല, കേരളത്തിലേക്ക് കടന്നുവരുന്ന നിക്ഷേപകരേയും നിരുത്സാഹപ്പെടുത്തുന്നതിന് ഇടയാക്കും. കേരളത്തിന്റെ വളർച്ചയ്ക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സഹായം ഇല്ലാതാകും. ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്. ശരിയും ന്യായവും സത്യവും നീതിയും കാത്തുസൂക്ഷിക്കാനാണ് ഗവൺമെന്റുകൾ പ്രതിജ്ഞാബദ്ധരാകേണ്ടത്. അതിനാൽ ഇപ്പോൾ പടച്ചുവിടുന്ന ആരോപണങ്ങളുടെ ഭാഗമായി ഗവൺമെന്റുകൾ ഒരു നിലപാടും സ്വീകരിക്കരുത് എന്ന് മാത്രമല്ല ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുകയുമരുത്. എം.എ യൂസഫലിയെ പോലെയുള്ള മഹത് വ്യകതിത്വങ്ങളെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള ഒരു നിലപാടുകളും ഉണ്ടാകരുത് എന്നാണ് ഈ കാര്യങ്ങൾ കാണുമ്പോൾ നിരീക്ഷിക്കാനാകുന്നത്.

