എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാര്‍ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട് എന്നതാണു ഏറെ ദിവസമായി എന്റെ ഏറ്റവും വലിയ വേദനയെന്നു നടന്‍ മോഹന്‍ലാല്‍ പ്രതികരിച്ചു.
മോഹന്‍ലാലിന്റെ വാക്കുകള്‍
‘പുകയുന്ന ഈ കൊച്ചിയില്‍ ആയിരക്കണക്കിനു അമ്മമാരും മുതിര്‍ന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യം. ഇവരുടെയൊക്കെ ശ്വാസകോശങ്ങളിലെത്തുന്ന പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവന്‍ അവരിതു അനുഭവിക്കേണ്ടി വന്നേക്കാം. ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല. മനുഷ്യനുണ്ടാക്കിയ ദുരന്തമാണ്. ഞാന്‍ പൊഖ്‌റാനില്‍ ഷൂട്ടിങ്ങിലാണ്. പലരും പറഞ്ഞു ലാല്‍ രക്ഷപ്പെട്ടുവെന്ന്. ആരും സ്ഥിരമായി അന്യനാട്ടില്‍ താമസിക്കില്ലല്ലോ. അതുകൊണ്ടുതന്നെ താല്‍ക്കാകമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ല.അവരേയും ഇതെല്ലാം നാളെയോ മറ്റന്നാളോ കാത്തിരിക്കുന്നുണ്ട്. ഇത് ആരുടെ വീഴ്ചയാണെന്നു തര്‍ക്കിക്കുമ്പോള്‍ ഇതിനുള്ള അടിയന്തര പരിഹാരം ചര്‍ച്ച ചെയ്യാതെ പോകുന്നു. എത്ര അലക്ഷ്യമായാണു നാം ഇതു കൈകാര്യം ചെയ്‌തെന്നു തിരിച്ചറിയുന്നത് ഇപ്പോഴാണ്.ഈ പുക കൊച്ചിയില്‍ മാത്രം നില്‍ക്കുമെന്നു കരുതരുത്. അതു ലോകത്തിന്റെ പല ഭാഗത്തും പല തരത്തില്‍ എത്തുന്നുണ്ട്. ടൂറിസം, ഹോട്ടല്‍ തുടങ്ങിയ വ്യവസായങ്ങളിലെല്ലാം ഇതിന്റെ പുക ബാക്കി നില്‍ക്കും. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ. 5 വര്‍ഷം മുന്‍പു ഞാനൊരു കുറിപ്പില്‍ മാലിന്യം കൈ വിട്ടുപോകുന്ന പ്രശ്‌നമാകുമെന്നു ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത് എന്റെ മാത്രം ആശങ്കയായിരുന്നില്ല. ആയിരക്കണക്കിനാളുകളുടെ ആശങ്കയായിരുന്നു. ആ കത്തു ഞാന്‍ മുഖ്യമന്ത്രിക്കും നല്‍കിയിരുന്നു. ആളുകള്‍ മാലിന്യം കവറിലാക്കി വലിച്ചെറിയുന്നതു കൊണ്ടാണ് ഈ അവസ്ഥ വന്നതെന്നു പറയുന്നതു കേട്ടു. കൃത്യമായൊരു സംവിധാനം ഉണ്ടായാല്‍ ആരും മാലിന്യം കവറിലാക്കി കളയില്ല. അത്തരമൊരു സംവിധാനം നമുക്കില്ല എന്നതാണു പ്രധാന കാരണം. സംസ്‌കരിക്കാന്‍ മികച്ച സംവിധാനമുണ്ടായാല്‍ ജനം സ്വയം അത്തരം സംസ്‌കാരം പിന്‍തുടരും. പരസ്പരം കുറ്റം പറയുന്നതിനു പകരം നാം ചെയ്യേണ്ടത് എന്തു ചെയ്യുമെന്നും എപ്പോള്‍ നാം സംസ്‌കരണത്തിനു സജ്ജമാകുമെന്നാണ്. തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണ ചര്‍ച്ചയ്ക്കു വേണ്ടി 5 യോഗത്തില്‍ ഞാന്‍ പങ്കെടുത്തു.എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഞാനിനി വരുന്നില്ലെന്നു പറഞ്ഞു. ചര്‍ച്ച ചെയ്യുന്നതുകൊണ്ടു മാത്രം ഒന്നും നടക്കില്ല. നടപടി വേണം.’

