തിരുവനന്തപുരം: രോഗനിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രികളിൽ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ശ്വാസകോശ സംബന്ധിയായ അവസ്ഥകൾ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയിൽ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
രോഗാവസ്ഥയിലേക്ക് എത്തിച്ചേരുവാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഇതിനായി ആധുനിക air quality monitoring devices എറണാകുളം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളിൽ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതുമൂലം രോഗാവസ്ഥയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സാധിക്കും. ശ്വാസ കോശ സംബന്ധിയായ രോഗങ്ങളുടെ നിരീക്ഷണ സംവിധാനം (ari surveillance) ശക്തമാക്കുവാൻ ഈ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് വഴി സാധിക്കും. സംസ്ഥാനത്തു നടപ്പാക്കി വരുന്ന ഏകാരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സംവിധാനം സ്ഥാപിക്കുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

