ബ്രഹ്മപുരം തീപ്പിടിത്തം: കൊച്ചി കോര്‍പ്പറേഷന്റെ വീഴ്ച ചൂണ്ടിക്കാട്ടി അഗ്‌നിരക്ഷാ സേനയുടെ റിപ്പോര്‍ട്ട്‌

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്‌ളാന്റ് നടത്തിപ്പില്‍ കൊച്ചി കോര്‍പ്പറേഷന്റെ അലംഭാവം പുറത്തുകൊണ്ടുവന്ന് അഗ്‌നിരക്ഷാ സേനയുടെ റിപ്പോര്‍ട്ട്.

110 ഏക്കര്‍ വരുന്ന മാലിന്യ പ്‌ളാന്റിന്റെ പകുതിയോളം, ഏകദേശം 50 ഏക്കര്‍ ഭാഗത്ത് അഗ്‌നിരക്ഷാ സേനയുടെ വാഹനം കടന്നുചെല്ലാന്‍ പോലും വഴിയില്ല. ഇവിടെ മതിയായ സുരക്ഷാ ജീവനക്കാരില്ലെന്നും മനസിലായി. മാലിന്യം ഇളക്കിമാറ്റുന്നതിന് വേണ്ട ഉപകരണങ്ങളില്ല. തീകെടുത്താന്‍ വെള്ളത്തിന് പോലും പ്രയാസമുണ്ടായി. പ്‌ളാന്റിന് സമീപത്തെ കടമ്പ്രയാറിലേക്ക് കടക്കാന്‍ കഴിയാത്ത തരത്തില്‍ മതിലുകെട്ടിയടച്ചിട്ടുണ്ട്. ഇടയ്ക്കിടെയുണ്ടാകുന്ന തീപിടിത്തം നിയന്ത്രിക്കാന്‍ ഞങ്ങള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നും കോര്‍പ്പറേഷന്‍ പാലിക്കുന്നില്ല. തീ കെടുത്താന്‍ പുറപ്പെട്ട അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി- അഗ്‌നിരക്ഷാസേനാ ജില്ലാ ഓഫീസര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.