കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സഹായഹസ്തവുമായി അമിതാഭ് ബച്ചന്‍

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദല്‍ഹിയ്ക്ക് സഹായഹസ്തവുമായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. കൊവിഡ് സെന്റര്‍ നിര്‍മിക്കാന്‍ ദല്‍ഹിയിലെ രകബ് ഗഞ്ച് ഗുരുദ്വാരയ്ക്ക് രണ്ട് കോടി രൂപയാണ് ബച്ചന്‍ വാഗ്ദാനം ചെയ്തത്.കഴിഞ്ഞ ദിവസം എഴുതിയ ബ്ലോഗിലാണ് ബച്ചന്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. കൊവിഡ് കാലത്ത് എന്തു ചെയ്തു എന്ന് സ്ഥിരം ചോദ്യംചെയ്യലും വിമര്‍ശനവുമൊക്കെ നേരിടാറുണ്ടെങ്കിലും ചെയ്യുന്ന സഹായങ്ങളൊന്നും പരസ്യമാക്കരുതെന്നായിരുന്നു തന്റെയും കുടുംബത്തിന്റെയും തീരുമാനമെന്ന് അദ്ദേഹം പറയുന്നു.

‘ലഭിക്കുന്ന ആള്‍ മാത്രം അറിഞ്ഞാല്‍ മതി എന്നതായിരുന്നു ഞങ്ങളുടെ നിലപാട്’. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്ന തുടര്‍ വിമര്‍ശനങ്ങള്‍ക്കു ശേഷമാണ് സഹായധനം നല്‍കിയ കാര്യം ബച്ചന്‍ വെളിപ്പെടുത്തിയത്.ഇതു കൂടാതെ ചെയ്ത മറ്റു സഹായങ്ങളെക്കുറിച്ചും ബ്ലോഗില്‍ പറയുന്നുണ്ട്. ‘ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ 1500ലധികം കര്‍ഷകരെ ആത്മഹത്യാമുനമ്പില്‍ നിന്നും രക്ഷിക്കാനായി.

അവരുടെ ബാങ്ക് ലോണുകള്‍ അടച്ചുതീര്‍ത്തുകൊണ്ടായിരുന്നു ഇത്. യുപിയില്‍ നിന്നുള്ള കര്‍ഷകരെ ഈ ആവശ്യത്തിനായി മുംബൈയിലേക്ക് എത്തിക്കാന്‍ ട്രെയിനില്‍ ഒരു ബോഗി തന്നെ ബുക്ക് ചെയ്തിരുന്നു. പുല്‍വാമയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനായി. കഴിഞ്ഞ വര്‍ഷത്തെ കൊവിഡ് കാലത്ത് നാല് ലക്ഷത്തിലേറെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് ഒരു മാസം ഭക്ഷണം നല്‍കാനായി. കൊവിഡ് പോരാളികള്‍ക്ക് ആയിരക്കണക്കിന് മാസ്‌കുകളും പിപിഇ കിറ്റുകളും നല്‍കാനായി.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ദില്ലിയിലെ സിഖ് സമൂഹത്തിന് ഒരു നല്ല തുക സംഭാവന നല്‍കാനും കഴിഞ്ഞു. മുംബൈയില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് കാല്‍നടയായി പോയ നൂറുകണക്കായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പാദരക്ഷകള്‍, ബിഹാറിലേക്കും യുപിയിലേക്കും പോയവര്‍ക്കായി മുപ്പത് ബസ്സുകള്‍, 2800 യുപി സ്വദേശികളായ തൊഴിലാളികള്‍ക്ക് മുംബൈയില്‍ നിന്ന് പോകാനായി സ്വന്തം ചിലവില്‍ ഒരു മുഴുവന്‍ ട്രെയിന്‍ തന്നെ ബുക്ക് ചെയ്തിരുന്നു. പക്ഷേ ഉത്തര്‍പ്രദേശ് ട്രെയിനിന് അനുമതി നിഷേധിച്ചപ്പോള്‍ ഇന്‍ഡിഗോയുടെ മൂന്ന് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യേണ്ടതായി വന്നു. യുപി, ബിഹാര്‍, രാജസ്ഥാന്‍, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലേക്ക് 180 തൊഴിലാളികളെ എത്തിച്ചു’, അമിതാഭ് ബച്ചന്‍ കുറിച്ചു.