റോയിട്ടേഴ്സിന്റെ പുതിയ എഡിറ്റർ ഇൻ ചീഫ് ആയി അലസാന്ദ്ര ഗല്ലോനിയെ നിയമിച്ചു

റോയിട്ടേഴ്സിന്റെ പുതിയ എഡിറ്റർ ഇൻ ചീഫ് ആയി അലസാന്ദ്ര ഗല്ലോനിയെ നിയമിച്ചു. റോയിട്ടേഴ്‌സിന്റെ 170 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് എത്തുന്നതെന്ന് ട്വിറ്ററിലൂടെ കമ്പനി അറിയിച്ചു. ഒരു പതിറ്റാണ്ടായി റോയിട്ടേഴ്‌സിനെ നയിച്ചതിനു ശേഷം സ്റ്റീഫൻ ജെ അഡ്‌ലർ വിരമിക്കൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഗല്ലോനിയുടെ നിയമനം.തങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളുമായി മികച്ച ബന്ധം നിലനിർത്തുക, റോയിട്ടേഴ്‌സിന്റെ ഡിജിറ്റൽ, ഇവന്റ് ബിസിനസുകൾ വളർത്തുക എന്നീ സുപ്രധാനമായ ഉത്തരവാദിത്തങ്ങളാകും പുതിയ എഡിറ്റർ ഇൻ ചീഫ് എന്ന നിലയിൽ ഗല്ലോനിയെ കാത്തിരിക്കുന്നത്.

ആഗോളതലത്തിൽ വിപുലമായ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഗല്ലോനിയെ ഈ സ്ഥാനത്തേക്ക് നിയമിക്കാൻ തീരുമാനിക്കുന്നതെന്നും റോയിട്ടേഴ്‌സിൽ എട്ട് വർഷത്തെ അനുഭവസമ്പത്തുള്ള ഗല്ലോനി ലണ്ടനിലെ ഓഫീസിൽ ഇരുന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിൽ 19-ന് തിങ്കളാഴ്ചയാകും അവർ ഔദ്യോഗികമായി ചുമതലയേൽക്കുക.ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്സ് തോംസൺ റോയിട്ടേഴ്സ് കോർപ്പറേഷന്റെ ഭാഗമായുള്ള സ്ഥാപനമാണ്. മറ്റു വാർത്താ ഏജൻസികളായ ദി അസോസിയേറ്റഡ് പ്രസ്, ബ്ലൂംബെർഗ് ന്യൂസ് തുടങ്ങിയവയാണ് പ്രധാന എതിരാളികൾ.

നാല് ഭാഷകൾ സംസാരിക്കാൻ കഴിയുന്ന ഗല്ലോനിക്ക് 2020ൽ ജെറാൾഡ് ലോബ്ഫൗണ്ടേഷന്റെ മിനാർഡ് എഡിറ്റർ അവാർഡ്, ഓവർസീസ് പ്രസ് ക്ലബ് അവാർഡ്, യു കെ ബിസിനസ് ജേർണലിസ്റ്റ് ഓഫ് ദി ഇയർ അവാർഡ് എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘വാർത്തയുടെ ഭാവിയെക്കുറിച്ച് ഗല്ലോനിക്ക് ശ്രദ്ധേയമായ കാഴ്ചപ്പാടുണ്ട്’ – എന്നാണ് റോ/യിട്ടേഴ്‌സിന്റെ പ്രസിഡന്റ് മൈക്കൽ ഫ്രീഡൻബർഗ് ഒരു പ്രസ്താവനയിലൂടെ പറഞ്ഞത്.

റോം സ്വദേശിനിയായ ഗല്ലോനിക്ക് റോയിട്ടേഴ്‌സിൽ ബിസിനസ്, രാഷ്ട്രീയം എന്നിവ സംബന്ധിച്ച വാർത്തകൾ കവർ ചെയ്തതിൽ വലിയ അനുഭവപരിചയമുണ്ട്. എഡിറ്റർ ഇൻ ചീഫ് ആകുന്നതിനു മുമ്പ് അവർ റോയിട്ടേഴ്‌സിന്റെ ഗ്ലോബൽ മാനേജിങ് എഡിറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ‘പ്രതിഭാധനരും സ്വയം സമർപ്പിതരും ഏറെ പ്രചോദിപ്പിക്കുന്നവരുമായ മാധ്യമപ്രവർത്തകർ ഭാഗമായിട്ടുള്ള ഒരു ലോകോത്തര ന്യൂസ് റൂമിനെ നയിക്കാൻ അവസരം ലഭിച്ചത് ഒരു ബഹുമതിയായി കരുതുന്നു’, ഗല്ലോനി പ്രസ്താവനയിലൂടെ പ്രതികരിച്ചു. ലോകമെമ്പാടും 200 സ്ഥലങ്ങളിലായി 2500 മാധ്യമപ്രവർത്തകർ പ്രവർത്തിക്കുന്ന റോയിട്ടേഴ്സ് ലോകത്തെ ഏറ്റവും വലിയ വാർത്താ ഏജൻസികളിൽ ഒന്നാണ്.