സൗദി സര്‍വകലാശാലകളില്‍ യോഗ പരിശീലിപ്പിക്കാനൊരുങ്ങുന്നു

റിയാദ്: മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ യോഗക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് മുസ്ലീം രാജ്യമായ സൗദി അറേബ്യ സര്‍വകലാശാലകളില്‍ യോഗ ഏര്‍പ്പെടുത്താനൊരുങ്ങുന്നു. യോഗയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സൗദിയിലെ പ്രമുഖ സര്‍വകലാശാലകളുമായി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി കരാറുകളില്‍ ഒപ്പുവക്കുമെന്ന് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍ മര്‍വായ് അറിയിച്ചു.

‘വളര്‍ന്നു വരുന്ന കായിക താരങ്ങളെ രാജ്യാന്തര ചാമ്ബ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ സഹായിക്കത്തക്കവണ്ണം അവരെ ശാരീരികവും മാനസികവുമായ ഉയര്‍ച്ചയിലേക്ക് എത്തിക്കുക എന്നതാണ് യോഗ പരീശീലിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ‘വിഷന്‍ 2030 കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും പ്രാദേശികമായി കായിക മികവ് കൈവരിക്കുകയും ചെയ്യുക എന്നത്. ചിലര്‍ വിശ്വസിക്കുന്നതു പോലെ യോഗ എന്നത് ധ്യാനവും വിശ്രമവും മാത്രമല്ല. പൊതുവായ എല്ലാത്തരം യോഗകളിലോ യോഗാസന സ്‌പോര്‍ട്‌സുകളിലോ ഉള്ള വിശിഷ്ട യോഗാഭ്യാസികളുടെ കഴിവുകള്‍ കണ്ടെത്തുന്നതിനും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ ടൂര്‍ണമെന്റുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനും അവരെ പിന്തുണയ്ക്കുന്നതിനും കമ്മിറ്റി ലക്ഷ്യമിടുന്നു’- മര്‍വായ് പറഞ്ഞു.

അതേസമയം, യൂണിവേഴ്‌സിറ്റികളില്‍ യോഗയെ പരിചയപ്പെടുത്തുന്നതിലും സര്‍വ്വകലാശാലയിലെ പുരുഷ-വനിതാ ജീവനക്കാരുടെയും വിദ്യാര്‍ത്ഥിനികളുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും യോഗ പരിശീലിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും അവര്‍ സൂചിപ്പിച്ചു.