16 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ പ്രതിദിനം 16 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതെന്ന് റിപ്പോര്‍ട്ട്. ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് സംയുക്തമായി ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതലാണിത്.

നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും റഷ്യയില്‍ നിന്നാണ്. റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തിന് മുമ്പ് ഒരു ശതമാനത്തില്‍ താഴെയായിരുന്നു റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി. എന്നാല്‍, ഇപ്പോള്‍ ഇത് 35 ശതമാനമായി. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതോടെയാണ് റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണ ഇറക്കുമതി ആരംഭിച്ചത്.

അതേസമയം, റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കൂടിയതോടെ സൗദിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിയില്‍ കുറവുണ്ടായി. ഇറാഖില്‍ നിന്ന് പ്രതിദിനം 9,39,921 ബാരലും സൗദിയില്‍ നിന്ന് 6,47,813 ബാരലുമാണ് നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയെ പിന്തള്ളി നാലാമതുള്ള യു.എ.ഇയില്‍ നിന്ന് പ്രതിദിനം 4,04,570 ബാരല്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ജനുവരിയില്‍ 3,99,914 ബാരല്‍ ഇറക്കുമതി ചെയ്തിരുന്നത് ഫെബ്രുവരിയോടെ 2,48,430 ബാരലായി കുറഞ്ഞു.