അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗം; ബിബിസി ഡ്യോക്യുമെന്ററിക്കെതിരെ എസ് ജയശങ്കർ

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡ്യോക്യുമെന്ററിക്കെതിരെ വിമർശനവുമായി വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യ വിരുദ്ധ ശക്തികൾ ഇന്ത്യക്കകത്തും പുറത്തും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം കോവിഡ് കാലം മുതൽ തുടങ്ങിയതാണ്. മറ്റ് രാജ്യങ്ങളിലും ആളുകൾ കൂട്ടത്തോടെ മരിച്ചു. ഇന്ത്യയിലെ ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതുപോലെ മറ്റ് ഏത് രാജ്യത്തെയെങ്കിലും ചിത്രങ്ങൾ പുറത്ത് വന്നോയെന്ന് വിദേശ കാര്യമന്ത്രി ചോദിച്ചു. അതേ രീതിയാണ് ഇരുപത് വർഷം മുൻപ് നടന്ന സംഭവത്തിന്റെ ഡോക്യുമെൻററി ചിത്രീകരണവുമെന്ന് അദ്ദേഹം അറിയിച്ചു.

ഡോക്യുമെന്ററി പുറത്ത് വന്ന സമയം യാദൃശ്ചികമല്ല. രാജ്യത്ത് തെരഞ്ഞെടുപ്പുകൾ തുടങ്ങുന്നു. അന്താരാഷ്ട്ര തലത്തിലും ഇന്ത്യ തിളങ്ങി നിൽക്കുന്ന സമയം. അപ്പോൾ പ്രധാനമന്ത്രിയുടെയും, രാജ്യത്തിന്റെയും നിലപാട് തീവ്രമാണെന്ന് വരുത്താനാണ് ഡോക്യുമെന്ററിയിലൂടെ ശ്രമിച്ചത്. ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യ ചൈന അതിർത്തി വിഷയത്തിലും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണമാണ് നടന്നത്. പ്രധാനമന്ത്രിയോ സർക്കാരോ ചൈനക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ലെന്നും നടപടികൾ സ്വീകരിക്കുന്നില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാതി. പ്രധാനമന്ത്രിയാണ് സൈന്യത്തെ അങ്ങോട്ട് അയച്ചതെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.