ആർക്കും വേണ്ട; പോലീസ് സ്‌റ്റേഷൻ പരിസരത്ത് കുന്നുകൂടിക്കിടക്കുന്നത് നാല്പതിനായിരത്തോളം വാഹനങ്ങൾ

തിരുവനന്തപുരം: നാല്പതിനായിരത്തോളം വാഹനങ്ങളാണ് സംസ്ഥാന വ്യാപകമായി പോലീസ് സ്‌റ്റേഷൻ പരിസരത്ത് കുന്നുകൂടിക്കിടക്കുന്നത്. തുരുമ്പിച്ചും ദ്രവിച്ചും ആർക്കും വേണ്ടാതെ നശിച്ചു പോകുകയാണ് ഈ വാഹനങ്ങൾ.

ഇത്തരത്തിൽ വാഹനങ്ങൾ കൂട്ടിയിടാനുള്ള സ്ഥലം മിക്ക പോലീസ് സ്‌റ്റേഷനുകളിലുമില്ല. അതിനാൽ തന്നെ പലയിടത്തും നിരത്തുവക്കിലും ഡംബിങ് യാർഡുകളിലുമാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. ഇങ്ങനെ വാഹനങ്ങൾ കൂട്ടിയിട്ട കണ്ണൂർ കുറുമാത്തൂർ വെള്ളാരംപാറയിൽ ഡംബിങ് യാർഡിൽ കഴിഞ്ഞ ദിവസം തീപിടുത്തവും ഉണ്ടായിരുന്നു.

മാർഗതടസ്സമുണ്ടാക്കുന്ന വാഹനങ്ങൾ എത്രയുംപെട്ടന്ന് ഒഴിവാക്കണമെന്ന് നിർദ്ദേശം ഉണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. കോടതി നടപടികൾ മൂലം ഒഴിവാക്കാനാവാത്ത വാഹനങ്ങളാണിവയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അതേസമയം, വിട്ടുനൽകാവുന്ന വാഹനങ്ങളും പോലീസ് പിടിച്ചിട്ടിരിക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

കോടതിയാവശ്യത്തിന് മാത്രമേ ഇത്തരത്തിൽ വാഹനങ്ങൾ സൂക്ഷിക്കാവൂ. എന്നാൽ, പെറ്റിക്കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾപോലും സ്റ്റേഷൻവളപ്പുകളിലുണ്ട്. ലഹരിക്കടത്ത്, മണൽക്കടത്ത്, മോഷണം, അപകടം, ട്രാഫിക് നിയമലംഘനം, മറ്റു കുറ്റകൃത്യങ്ങൾ തുടങ്ങിയവയിൽ ഉൾപ്പെട്ട വാഹനങ്ങളാണ് ഇത്തരത്തിൽ കൂട്ടിയിട്ടിരിക്കുന്നത്.