300 കോടി രൂപ; ഡോ ബി ആർ അംബേദ്കറുടെ പ്രതിമ നിർമ്മിക്കാൻ ആന്ധ്രാ സർക്കാർ

അമരാവതി: ആന്ധ്രയിലെ സ്വരാജ് മൈതാനിയിൽ ഡോ. ബി.ആർ അംബേദ്കറുടെ പ്രതിമയൊരുങ്ങുന്നു. പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മന്ത്രിമാരായ കോട്ടു സത്യനാരായണ, ബോച്ച സത്യനാരായണ, മേരുഗ നാഗാർജുന എന്നിവരുൾപ്പെടെയുള്ളവർ മൈതാനിയിലെത്തി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപുള്ള സർവമത പ്രാർത്ഥനകളിൽ പങ്കെടുത്തു.

300 കോടി രൂപയാണ് പ്രതിമയുടെ നിർമ്മാണ ചെലവ്. 125 അടി ഉയരമുള്ള പ്രതിമയാണ് നിർമ്മിക്കുന്നത്. അംബേദ്കർ സ്മാരക പാർക്കിലെ ലൈബ്രറി, കൺവെൻഷൻ ഹാൾ, എന്നിവയെല്ലാം നവീകരിക്കുകയാണെന്ന് ആന്ധ്രാപ്രദേശ് സാമൂഹ്യ ക്ഷേമ മന്ത്രി മേരുഗ നാഗാർജുന വ്യക്തമാക്കി.

അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14ന് വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുമെന്ന് മന്ത്രി കോട്ടു സത്യനാരായണ അറിയിച്ചു. വിജയവാഡ നഗരത്തിന്റെ ഹൃദയഭാഗത്ത് 19 ഏക്കർ സ്ഥലത്താണ് അംബേദ്കർ മെമ്മോറിയൽ പാർക്ക് സ്ഥിതി ചെയ്യുന്നതെന്നും മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരം ഇവിടുത്തെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.