നികുതികൊള്ളയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്; മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടുണ്ടോയെന്നും കെ. സുധാകരന്‍

തിരുവനന്തപുരം: ധനമന്ത്രി അവതരിപ്പിച്ച ജനവിരുദ്ധ ബജറ്റ് സമാനതകളില്ലാത്തതാണെന്ന വിമര്‍ശനവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍.

കെ. സുധാകരന്റെ വാക്കുകള്‍

‘നികുതികൊള്ളയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ പോലും ഈ കൊള്ള സമ്മതിക്കുന്നുണ്ട്. പാവങ്ങളെ പിഴിഞ്ഞെടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാനാണ് പിണറായി വിജയനും നേതാക്കളും ശ്രമിക്കുന്നത്. മുഖ്യമന്ത്രി തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന ധൂര്‍ത്ത് എത്രയാണെന്ന് നേരത്തെ തന്നെ അറിയാവുന്നതാണ്. മുഖ്യമന്ത്രിയുടെ യാത്ര, താമസം, വീട്, മക്കളേയും കൂട്ടിയുള്ള വിദേശയാത്ര പോലും പാവപ്പെട്ട ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം കൊണ്ടുള്ള പൊതുഫണ്ടില്‍ നിന്നാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ പാവങ്ങളെ ഊറ്റിക്കുടിക്കുകയാണ്. പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. ഈ വിലവര്‍ധനവ് സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കും. ഇരുചക്ര വാഹനത്തിന് പോലും നികുതി വര്‍ധിപ്പിച്ച സര്‍ക്കാരിന് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടുണ്ടോ? സംസ്ഥാനത്തുടനീളം നിരോധിത ലഹരി വസ്തുക്കളുടെ വിതരണക്കാരായി മാറിയിട്ടുള്ള സി.പി.എം. പ്രവര്‍ത്തകരുടെ കച്ചവടം മെച്ചപ്പെടുത്താനാണോ മദ്യത്തിന് വിലവര്‍ധിപ്പിച്ചത്? നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി ക്ഷുഭിതനാവുകയാണ് ചെയ്തത്. എന്തിനാണ് മുഖ്യമന്ത്രി ക്ഷുഭിതനാവുന്നത്? സി.പി.എം. പ്രവര്‍ത്തകരുടെ കൈകളിലൂടെയാണ് ലഹരിക്കടത്തെന്ന് സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. നാടിന്റെ ഭാവിക്കോ വികസനത്തിനോ തൊഴില്‍ പ്രശ്‌നം പരിഹരിക്കാനോ അല്ല ഈ കൊള്ള, അത് മുഖ്യമന്ത്രിയുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്. ദിശാബോധമില്ലാത്ത ബജറ്റാണ് ഇത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ 100 കോടി പ്രഖ്യാപിച്ച സര്‍ക്കാര്‍ തന്നെ വിലക്കയറ്റത്തിന് കാരണമാവുന്ന നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുപ്പക്കാര്‍ കേരളം വിട്ടുപോവുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സര്‍ക്കാര്‍ ചെറുപ്പക്കാര്‍ക്ക് വേണ്ടി എന്തെങ്കിലും ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടോ? പ്രവാസികളെ ശത്രുക്കളെപ്പോലെ കാണുന്നു, അവര്‍ക്ക് വേണ്ടി ഒരു പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായിട്ടില്ല.’