അബ്ദുള്‍ റഹ്മാന്‍ മക്കിയെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ന്യൂയോര്‍ക്ക്: ചൈനയുടെ എതിര്‍പ്പിനെ മറികടന്ന് ലഷ്‌കര്‍ ഇ തൊയ്ബ നേതാവും പാക് ഭീകരനുമായ അബ്ദുള്‍ റഹ്മാന്‍ മക്കിയെ ആഗോള ഭീകരവാദിയായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചു.

ലഷ്‌കര്‍ ഇ തൊയ്ബ നേതാവിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ സുരക്ഷാ കൗണ്‍സില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ചൈന ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

അതേസമയം, ലഷ്‌കര്‍ ഇ തൊയ്ബ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സഈദിന്റെ ഭാര്യാ സഹോദരന്‍ കൂടിയാണ് അബ്ദുള്‍ റഹ്മാന്‍ മക്കി. ഇന്ത്യയും അമേരിക്കയും നേരത്തെ തന്നെ ഇയാളെ ഭീകരവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ പ്രത്യേകിച്ചും ജമ്മു കശ്മീരിനെതിരെ ആക്രമണത്തിന് പദ്ധതി തയ്യാറാക്കുക, യുവാക്കളെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുക, റിക്രൂട്ട് ചെയ്യുക, ലഷ്‌കര്‍ ഇ തൊയ്ബയുടെ (എല്‍.ഇ.ടി.) ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടതായാണ് വിവരം.