‘ഭരണത്തകര്‍ച്ചക്കെതിരെ കേരളത്തെ കാക്കാന്‍’: ഒരു ലക്ഷം പ്രവര്‍ത്തകരുമായി സെക്രട്ടേറിയറ്റ് വളയാനൊരുങ്ങി കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ മെയ് 4ന് ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്തി സെക്രട്ടേറിയറ്റ് വളയാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. വിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് ‘ഭരണത്തകര്‍ച്ചക്കെതിരെ കേരളത്തെ കാക്കാന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. സംഘാടനത്തിനു വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് ചെയര്‍മാനും ജനറല്‍ സെക്രട്ടറി മര്യാപുരം ശ്രീകുമാര്‍ കണ്‍വീനറുമായി സമിതി രൂപീകരിച്ചു.

അതേസമയം, പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴാണ് സോളാര്‍ വിഷയത്തില്‍ സിപിഎം സെക്രട്ടറിയേറ്റ് വളഞ്ഞത്. ഇതേ മോഡലിലൂടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സമര നായകനാകാന്‍ ഒരുങ്ങുകയാണ്.

അതിനിടെ, ഭാരത് ജോഡോ യാത്രയുടെ അടുത്ത ഘട്ടമായി എഐസിസിയുടെ നേതൃത്വത്തില്‍ ജനുവരി 26 മുതല്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍’ ജനസമ്ബര്‍ക്ക പരിപാടി സംസ്ഥാനത്ത് മാര്‍ച്ച് 20നകം പൂര്‍ത്തിയാക്കും. ‘ഭാരത് ജോഡോ യാത്ര’ കശ്മീരില്‍ സമാപിക്കുന്ന ജനുവരി 30 ന് എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ‘ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം’ സംഘടിപ്പിക്കും. ഇതിനൊപ്പം സെക്രട്ടറിയേറ്റ് വളയല്‍ ചരിത്ര സംഭവമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.