അതിർത്തി വഴിയുള്ള ചൈനീസ് കടന്നുകയറ്റം നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജം; കരസേനാ മേധാവി

ന്യൂഡൽഹി: ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനോട് ചേർന്നുള്ള തന്ത്രപ്രധാന സ്ഥലങ്ങളിൽ ഇന്ത്യയും അടിസ്ഥാന സൗകര്യവികസനം നടത്തിവരുന്നതായി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. അതിർത്തി വഴിയുള്ള ചൈനീസ് കടന്നുകയറ്റം നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തി മേഖലകളിൽ പീപ്പിൾസ് ലിബറേഷൻ ആർമി നടത്തി വരുന്ന വികസനം നിരീക്ഷിച്ച് കൊണ്ടുള്ള ഇടപെടലാണ് ഇന്ത്യയും നടത്തി വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

60,000 കിലോമീറ്റർ റോഡ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അതിർത്തി പ്രദേശത്ത് മാത്രം ഇന്ത്യ നിർമ്മിച്ചു. അതിർത്തിയുടെ വടക്കൻ പ്രദേശത്ത് മാത്രം 2100 കിലോമീറ്റർ റോഡ് നിർമ്മിച്ചു. 7450 മീറ്റർ പാലവും പുതുതായി നിർമ്മാണം നടത്തി. തർക്കപ്രദേശങ്ങൾ നിലനിൽക്കുന്ന അരുണാചലിലാണ് ഭൂരിഭാഗം നിർമ്മാണവും നടന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം സജീവമാണ്. ഈ വെല്ലുവിളി നേരിടാനായി സൈന്യം കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന നീക്കങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.