ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിച്ചു; സുരക്ഷക്കായി ഡല്‍ഹി പൊലീസിനൊപ്പം കേന്ദ്ര സേനയും

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം കശ്മീരി ഗേറ്റിന് സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തിന് മുന്‍പില്‍ നിന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ചു. ഉച്ചക്ക് ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദിലെ ഗോകുല്‍പുരിയില്‍ വച്ച് പതാക കൈമാറും. യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ യാത്ര കശ്മീരിലവസാനിക്കും.

അതേസമയം, രണ്ടാം ഘട്ടത്തില്‍ പ്രതിപക്ഷ സഖ്യനീക്കമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. പ്രതിപക്ഷ സഖ്യം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് യാത്രക്കൊപ്പമുള്ള യോഗേന്ദ്ര യാദവ് പറഞ്ഞു . ഭാരത് ജോഡോ യാത്രയിലൂടെ പ്രതിപക്ഷ മനസുകളില്‍ ഐക്യം രൂപപ്പെട്ടു കഴിഞ്ഞു. സീറ്റ് ചര്‍ച്ചകളടക്കമുള്ള കാര്യങ്ങള്‍ വിദൂര വിഷയങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ ഡല്‍ഹി പൊലീസിനൊപ്പം കേന്ദ്ര സേനയുടെ വിന്യാസവും ജോഡോ യാത്രയുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് പറഞ്ഞു. ഡല്‍ഹിയില്‍ വലിയ സുരക്ഷ വീഴ്ചയുണ്ടായതിനാല്‍ തുടര്‍ന്നങ്ങോട്ടും സുരക്ഷ ക്രമീകരണങ്ങളില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.