‘നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതം’; അമ്മയുടെ ചിതക്ക് തീകൊളുത്തി പ്രധാനമന്ത്രി

അഹമ്മദബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന്റെ സംസ്‌കാരം ഗാന്ധിനഗറിലെ ശ്മാശനത്തില്‍ നടന്നു. നരേന്ദ്ര മോദി ചിതയ്ക്ക് തീകൊളുത്തി, കൈക്കൂപ്പി ആദരാഞ്ജലി അര്‍പ്പിച്ച ശേഷം അന്ത്യകര്‍മങ്ങളും നടത്തി. ആശുപത്രിയില്‍ നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയെ ബന്ധുക്കള്‍ അടക്കം അനുഗമിച്ചു. അഹമ്മദാബാദിലെ യു എന്‍ മേത്ത ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു ഹീരാബെന്നിന്റെ അന്ത്യം. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയായിരുന്നു ഹീരാബെന്‍ മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദര്‍ശിച്ചിരുന്നു. 1923 ജൂണ്‍ 18 നാണ് ഹീരാബെന്‍ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗര്‍ ആണ് സ്വദേശം. ചായ വില്‍പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയെ ചെറുപ്പത്തില്‍തന്നെ വിവാഹം കഴിച്ചു. ആറു മക്കളില്‍ മൂന്നാമാനാണ് മോദി. നരേന്ദ്ര മോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, മകള്‍ വാസന്തിബെന്‍ ഹസ്മുഖ്ലാല്‍ മോദി എന്നിവരാണ് മക്കള്‍. പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്സന്‍ ഗ്രാമത്തിലാണ് ഹീരാബെന്‍ മോദി താമസിച്ചിരുന്നത്.

ഹിരാബെന്‍ മോദിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാര്‍ പ്രമുഖ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അനുശോചിച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികളില്‍ മാറ്റമില്ല. പശ്ചിംബംഗാളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും.