‘നടന്‍ സുശാന്ത് സിങിനെ കൊലപ്പെടുത്തിയത് തന്നെ’; ആശുപത്രി ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

നടന്‍ സുശാന്ത് സിങ് രജ്പുതിനെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരന്‍ രംഗത്ത്്. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ മുംബൈ കൂപ്പര്‍ ഹോസ്പിറ്റലിലെ ടീം അംഗമായിരുന്ന ജീവനക്കാരനയ രൂപ്കുമാര്‍ ഷാ എന്നയാളാണ് സുശാന്ത് ആത്മഹത്യ ചെയ്തതല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയത് തന്നെയാണെന്നും വെളിപ്പെടുത്തിയത്.

‘സുശാന്ത് സിംഗ് രജ്പുത് അന്തരിച്ചപ്പോള്‍, ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ഹോസ്പിറ്റലില്‍ ലഭിച്ചിരുന്നു. ഇതിലൊന്ന് സുശാന്തിന്റേതാണെന്ന് പിന്നീടാണ് മനസിലായത്. സുശാന്തിന്റെ ശരീരത്തില്‍ നിരവധി പാടുകളുണ്ടായിരുന്നു, കഴുത്തിലും മൂന്ന് അടയാളങ്ങള്‍ കണ്ടിരുന്നു’- രൂപ്കുമാര്‍ പറയുന്നു. ഉന്നതാധികാരികളുടെ നിര്‍ദ്ദേശപ്രകാരം സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാത്രമേ തങ്ങളുടെ ടീമിന് അനുവാദമുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 ജൂണ്‍ 14നാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെനന്നായിരുന്നു പോലീസിന്റെയടക്കം നിഗമനമെങ്കിലും കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സുശാന്തിന്റെ കുടുംബം രംഗത്തെത്തി. നാളുകള്‍ കഴിഞ്ഞിട്ടും കേസിലെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ പ്രധാന കേന്ദ്ര ഏജന്‍സികളാണ് സുശാന്തിന്റെ മരണം അന്വേഷിക്കുന്നത്.