‘നന്‍പകല്‍ നേരത്ത് മയക്കം ഒരു ക്ലീന്‍ U ചലച്ചിത്രം, ഇതാ സര്‍ക്കാര്‍ സാക്ഷ്യ പത്രം’; കുറിപ്പുമായി ലിജോ ജോസ് പെല്ലിശ്ശേരി

27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് വലിയ തരത്തിലുള്ള പ്രേക്ഷക പ്രസംസയാണ് ലഭിച്ചത്. ഇതോടെ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. സിനിമ തിയറ്ററില്‍ എത്തുമെന്ന് നിര്‍മ്മാതാക്കളും ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒരുപറ്റം ആള്‍ക്കാര്‍ ‘ചുരുളി’ എന്ന ചിത്രത്തെ ചൂണ്ടിക്കാണിച്ച് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളെ വിമര്‍ശിക്കുന്നത് പതിവാണ്. അവര്‍ക്കുള്ള മറുപടിയെന്നോണം ലിജോ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റാണ് ഇപ്പോര്‍ വൈറലാകുന്നത്. നന്‍പകല്‍ നേരത്തിന്റെ സെന്‍സര്‍ സട്ടിഫിക്കറ്റാണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്.

നന്‍പകല്‍ നേരത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി വെളിപ്പെടുത്തി. ‘നന്‍പകല്‍ നേരത്ത് മയക്കം ഒരു ക്ലീന്‍ U ചലച്ചിത്രം. ഇതാ സര്‍ക്കാര്‍ സാക്ഷ്യ പത്രം’ എന്ന കുറിപ്പോടു കൂടിയാണ് സംവിധായകന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ സംവിധായകനും നടനുമായ എം.ബി.പത്മകുമാര്‍ കമന്റും ചെയ്തു. ‘ഇത്രക്ക് ബ്രില്ല്യന്റായ ഒരു സിനിമ അടുത്തയിടയൊന്നും ഉണ്ടായിട്ടില്ല. താങ്കള്‍ ശരിക്കും തിരശ്ശീലയില്‍ രചിച്ചത് അല്ലെങ്കില്‍ പറയാതെ പറയുന്നത് ആത്മാന്വേഷകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്, അസ്വാദനത്തിന്റെ ആഴത്തിലുള്ള തലമാണ്’ എന്ന് പത്മകുമാര്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു.

മമ്മൂട്ടി കമ്ബനി എന്ന പേരില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും തമിഴ്‌നാട്ടിലായിരുന്നു. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കിയത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളാണ് അഭിനേതാക്കളായി എത്തിയത്. ഒപ്പം അശോകനും ഒരു പ്രധാന വേഷം ചെയ്യുന്നു.