50 പാലങ്ങൾ വിദേശമാതൃകയിൽ ദീപാലകൃതമാക്കും; ടൂറിസം മന്ത്രി

കോഴിക്കോട്: അടുത്ത വർഷത്തോടെ സംസ്ഥാനത്തെ 50 പാലങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കും വിധത്തിൽ വിദേശമാതൃകയിൽ ദീപാലകൃതമാക്കുന്നത് പരിഗണനയിലാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവമ്പാടി വഴിക്കടവ് പാലത്തിന്റെ പുനർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

2023 ഓടെ സംസ്ഥാനത്തെ 50 പാലങ്ങൾ വിദേശമാതൃകയിൽ ദീപാലംകൃതമാക്കി വിനോദ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി പറഞ്ഞു. 2025 ഓടെ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളിൽ 50 ശതമാനവും ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് മാറ്റും. മലയോര ഹൈവേയുടെ പ്രവൃത്തി 90 ശതമാനം പൂർത്തിയായതായും ഇത് മുഖ്യമന്ത്രിയുടെ സുപ്രധാന പദ്ധതികളിൽ ഉൾപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മലയോര ഹൈവേ യാഥാർത്ഥ്യമാവുന്നതോടെ മലയോര മേഖലയുടെ സമ്പൂർണ്ണ ഉണർവ്വ് സാധ്യമാവും. കാർഷിക, ടൂറിസം മേഖലയിൽ അനന്തസാധ്യതകൾക്ക് വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.

പൊയിലിങ്ങാപുഴക്ക് കുറുകെ പുന്നക്കൽ, തിരുവമ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് വഴിക്കടവ് പാലം. നബാർഡ് ആർ ഐ ഡി എഫിൽ ഉൾപ്പെടുത്തി 5.53 കോടി രൂപ ചെലവഴിച്ചാണ് പാലം പുനർ നിർമ്മിക്കുന്നത്. 33 മീറ്റർ നീളത്തിൽ 2 സ്പാൻ ആയാണ് പാലം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇരു വശങ്ങളിലും 1.50 മീറ്റർ വീതിയിൽ ഫൂട്ട്പാത്തും 7.50 മീറ്റർ വീതിയിൽ കാരേജ് വേയും ഉൾപ്പെടെ ആകെ 11 മീറ്റർ വീതിയാണ് പാലത്തിനുള്ളത്. പാലത്തിന്റെ അടിത്തറ ഓപ്പൺ ഫൗണ്ടേഷനായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പാലത്തിന് പുന്നക്കൽ ഭാഗത്തുനിന്നും 110 മീറ്ററും തിരുവമ്പാടി ഭാഗത്ത് 65 മീറ്ററും നീളത്തിൽ അനുബന്ധ റോഡ് നിർമ്മിക്കുന്നതും ഈ പ്രവൃത്തിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.

ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി.അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, ജില്ലാപഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദു റഹിമാൻ, ഉത്തരമേഖല പാലം വിഭാഗങ്ങൾ സൂപ്രണ്ടിങ് എഞ്ചിനീയർ പി.കെ മിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.