ഫ്രാന്‍സ് താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം; പരാതി നല്‍കുമെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍

പാരീസ്: ലോകകപ്പ് ഫൈനലിന് ശേഷം ഫ്രാന്‍സ് താരങ്ങള്‍ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ അപലപിച്ചതായും ഇതിന് ഉത്തരവാദികളായ ആളുകള്‍ക്കെതിരെ പരാതി നല്‍കുമെന്നും ഫ്രഞ്ച് ഫുട്ബാള്‍ ഫെഡറേഷന്‍ അറിയിച്ചു. കോമനും ചൗമേനിയും ഓണ്‍ലൈനില്‍ വംശീയ അധിക്ഷേപത്തിന് ഇരകളായെന്നും, ഇതോടെ താരങ്ങള്‍ക്ക് അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ കമന്റ് വിഭാഗം സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നെന്നും ഇംഗ്ലീഷ് മാദ്ധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അധിക്ഷേപത്തിനെതിരെ പരാതി നല്‍കുമെന്നും ഫ്രഞ്ച് ഫുട്ബാള്‍ ഫെഡറേഷന്‍ ട്വിറ്ററില്‍ കുറിച്ചു.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ഫൈനലിനാണ് ലുസൈല്‍ കഴിഞ്ഞ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിലവിലെ ലോകചാമ്ബ്യന്മാരായെത്തിയ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന നേടിയത് തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടമാണ്. 23-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസിയും 36-ാം മിനിട്ടില്‍ ഏന്‍ജല്‍ ഡി മരിയയുമാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ഈ തിരിച്ചടിയില്‍ പതറാതെ തിരിച്ചുവന്ന ഫ്രാന്‍സിന് 80-ാം മിനിട്ടില്‍ കിട്ടിയ പെനാല്‍റ്റിയാണ് തിരിച്ചുവരവിനുള്ള വഴിയൊരുക്കിയത്.

ആവേശത്തില്‍ അവര്‍ അടുത്ത ഗോളും നേടി കളി സമനിലയിലാക്കി. അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങുയിരുന്നു. ഇതില്‍ കിംഗ്സലി കോമാനും ഔറേലിയന്‍ ചൗമേനിയും കിക്കുകള്‍ പാഴാക്കിയതോടെ ഫലം അര്‍ജന്റീനയ്ക്ക് അനുകൂലമായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ക്കെതിരെ വ്യാപകമായ വംശീയ അധിക്ഷേപം ഉയര്‍ന്നത്.