പത്തനംതിട്ട: മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പത്തനംതിട്ട ഗവി. പക്ഷെ യാത്രയും താമസവുമെല്ലാം സാധാരണക്കാർക്ക് പലപ്പോഴും മനോഹരമായ ഗവി ഒരു സ്വപ്നമാകുന്നു. ഇതിനൊരു പരിഹാരമായിരിക്കുകയാണ്. പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആർടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ ശബരിമല തീർഥാടകർക്ക് ഉൾപ്പെടെ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ശബരിമല തീർഥാടകർക്കും മറ്റ് യാത്രക്കാരും ഉൾപ്പെടെ മുപ്പത്തിയേഴ് പേർക്ക് രാത്രി താമസിക്കാനുള്ള ഡോർമിറ്ററി സൗകര്യങ്ങൾ എംഎൽഎ ഫണ്ട് വിനിയോഗിച്ച് ഒരുക്കും. കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഡിപ്പോയാണ് പത്തനംതിട്ട കെഎസ്ആർടിസിയെന്ന് വീണാ ജോർജ് വ്യക്തമാക്കി.
ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച കെഎസ്ആർടിസിയുടെ വിനോദയാത്രാ പാക്കേജിന് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള ജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ദിവസവും മൂന്ന് ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളിൽ നിന്നായി സർവീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക.
ഈ മാസം മുപ്പത് ദിവസത്തേക്കുള്ള ബുക്കിംഗ് കഴിഞ്ഞുവെന്നത് ജനങ്ങൾ ഇത് ഏറ്റെടുത്തുവെന്നതിന് വലിയ തെളിവാണ്. ക്രിസ്മസ്, ന്യൂ ഇയർ അവധി ദിവസങ്ങൾ കുടുംബത്തിനൊപ്പം ചിലവഴിക്കാൻ കിട്ടുന്ന അവസരമാണ് ഇത്. ഈ അവസരത്തിൽ ഇതിനായി പ്രവർത്തിച്ച മുഖ്യമന്ത്രിക്കും ഗതാഗതവകുപ്പ് മന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ദീർഘനാളായി ജില്ലയിൽ മുടങ്ങി കിടന്ന സർവീസുകൾ പുനരാരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശന ഫീസ്, ബോട്ടിംഗ്, ഉച്ചഊണ്, യാത്രാ നിരക്ക് ഉൾപ്പെടെ 1300 രൂപയാണ്. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം. തുടർന്ന് ബോട്ടിംഗും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയിൽ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽ നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും.
കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടു ദിവസം നീളുന്നതാണ്. കുമരകം ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ്. നിലവിൽ ഗവിയിലേക്ക് രണ്ട് ഓർഡിനറി സർവീസ് പത്തനംതിട്ടയിൽ നിന്നും ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും ഇതിന് മാറ്റമില്ലെന്ന് പത്തനംതിട്ട ഡിടിഒ അറിയിച്ചു.
പത്തനംതിട്ട ഡിടിഒ തോമസ് മാത്യു, വാർഡ് അംഗം എസ് ഷമീർ, ട്രേഡ് യൂണിയൻ പ്രതിനിധികളായ ജി ഗിരീഷ് കുമാർ, ആർ അജി, എസ് സുജിത്ത്, ടി. വേണുഗോപാൽ, നൗഷാദ് കണ്ണങ്കര(ജനതാദൾ), പി കെ ജയപ്രകാശ്, ബജറ്റ് ടൂറിസം കൗൺസിൽ പ്രതിനിധികളായ സുമേഷ്, സന്തോഷ്, ആർ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

