‘ദി കശ്മീര്‍ ഫയല്‍സ്’ പ്രചാരണ സിനിമ; മേളയിലേക്ക് തിരുകി കയറ്റിയതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍

ഡല്‍ഹി: വിവേക് അഗ്‌നിഹോത്രിയുടെ ‘ദി കശ്മീര്‍ ഫയല്‍സ്’ 53-ാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ‘സ്വയംവരം’ ചിത്രത്തിന്റെ അമ്ബതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു അടൂര്‍.

അന്താരാഷ്ട്ര സിനിമാ മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അതിനൊത്ത നിലവാരമുള്ള ചിത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ സിനിമാ തിരഞ്ഞെടുക്കുന്നതില്‍ രാഷ്ട്രീയം കലര്‍ത്തുകയാണ്. കേട്ടിടത്തോളം ‘ദി കശ്മീര്‍ ഫയല്‍സ്’ പ്രചാരണ സിനിമയാണ്. ഞാന്‍ സിനിമ കണ്ടിട്ടില്ല. ആരെയെങ്കിലും സന്തോഷിപ്പിക്കാനായി ഇത്തരം ചിത്രങ്ങള്‍ മേളകളിലേക്ക് തിരുകി കയറ്റിയതാണെന്ന് സംശയിക്കുന്നു’- അടൂര്‍ പ്രതികരിച്ചു.

ഡല്‍ഹി ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഇത്തരമൊരു സ്മൃതി ചിത്രം ഒരുക്കിയത് അംഗീകാരമായി കാണുന്നു. ഇരുപതുവര്‍ഷം മുമ്ബ് ഇതുപോലൊരു സ്മൃതി ചിത്രം ഇവിടെ ഒരുക്കിയിരുന്നു. ‘സ്വയംവരം’ എന്ന ചിത്രത്തിന് പിന്നില്‍ കഷ്ടപ്പാടിന്റെ ഒട്ടേറെ കഥകള്‍ പറയാനുണ്ടെന്നും അടൂര്‍ പരിപാടിയില്‍ പറഞ്ഞു.