ഡോ സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു

ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു. രാഷ്ട്രപതിയാണ് ആനന്ദ ബോസിന് പശ്ചിമ ബംഗാൾ ഗവർണറായി നിയമനം നൽകിയത്. മലയാളി കൂടിയാണ് അദ്ദേഹം.

പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായതിനെ തുടർന്നാണ് പുതിയ നിയമനം. നിലവിൽ ബംഗാൾ ഗവർണറുടെ അധിക ചുമതല നിർവ്വഹിക്കുന്നത് മണിപ്പൂർ ഗവർണർ എൽ ഗണേശനാണ്. ഭരണപക്ഷവും പ്രതിപക്ഷവുമായി യോജിച്ച് പ്രവർത്തിക്കുമെന്നും പുതിയ നിയമനം ലഭിച്ച ശേഷം ആനന്ദ ബോസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിക്കുന്നു. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരുമായി സമാധാനത്തിന്റെ പാതയിൽ ക്രിയാത്മകമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാഭ്യാസം, വനം, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ ജില്ലാ കളക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്സൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ഫെല്ലോ കൂടിയാണ് അദ്ദേഹം.