കത്ത് വിവാദം: മേയറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് മൊഴി നല്‍കി ഡി.ആര്‍ അനില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ മേയറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും മൊഴി നല്‍കി ഡി.ആര്‍ അനില്‍. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരുടെ മൊഴി ഇന്ന് വിജിലന്‍സ് രേഖപ്പെടുത്തും. നാളെയോ മറ്റന്നാളോ പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചേക്കും.

അതേസമയം, കത്തിന്റെ അസല്‍ കണ്ടെത്തിയാല്‍ മാത്രമേ അന്വേഷണം തുടരാനാവൂ എന്ന നിലപാടാണ് ക്രൈം ബ്രാഞ്ചിന്റേത്. കത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് സിപിഐഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് പിന്നാലെ വിജിലന്‍സും മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരായ വിനോദ്, ഗിരിഷ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി.

ഓഫീസിലെ ജീവനക്കാര്‍ക്ക് എടുക്കാന്‍ കഴിയുന്ന രീതിയിലാണ് മേയറുടെ ലെറ്റര്‍ പാഡ് സൂക്ഷിച്ചിരിക്കുന്നതെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. എന്നാല്‍, മാധ്യമങ്ങളില്‍ കാണുന്ന ശുപാര്‍ശ കത്ത് തങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്നും ഇവര്‍ വിശദീകരിച്ചു.