ഇടുക്കി: ഗവർണർക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് എം വി ജയരാജൻ. ചരിത്ര പണ്ഡിതനായ ഡോ ഇർഫാൻ ഹബീബിനെ ഗുണ്ട എന്നു വിളിച്ച ഗവർണറെയാണ് ആ പേരിട്ട് വിളിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും ജയിലിൽ പോകാൻ സമയമില്ലാത്തതിനാലാണ് അത് ചെയ്യാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇർഫാൻ ഹബീബിനെ ഗവർണർ അപമാനിച്ചുവെന്ന് നേരത്തെ മുഖ്യമന്ത്രിയും വിമർശിച്ചിരുന്നു. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. അദ്ദേഹത്തെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കണ്ണൂർ വിസിയെ ഗവർണർ ക്രിമിനലെന്നും വിളിച്ചു. 92 വയസ്സുള്ള ഇർഫാൻ ഹബീബ് തന്നെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ഗവർണർ പറയുന്നത്. ഇർഫാൻ ഹബീബ് വർഷങ്ങളായി ആർഎസ്എസ് നയങ്ങൾക്ക് എതിരെ പോരാടുന്ന വ്യക്തിയാണ്. ഗോപിനാഥ് രവീന്ദ്രൻ രാജ്യത്തെ മികച്ച ചരിത്രകാരന്മാരിൽ ഒരാളുമാണ്. കാവിവത്ക്കരണത്തിന് എതിരെ ഗോപിനാഥ് രവീന്ദ്രൻ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഇക്കാരണങ്ങൾ കൊണ്ടാണ് ഇരുവരും ആർഎസ്എസിന്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിൽ ഇടംപിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർമാരിലൂടെ സംഘർഷം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫും ബിജെപിയും കേരളത്തിൽ വികസനത്തെ തടസപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു ബഹുമാന്യനും ചേരുകയാണെന്ന് ഗവർണറെ പരിഹസിച്ച് മുഖ്യമന്ത്രി ആരോപിച്ചു.

