ഇനി അഴിമതിയില്ല; രാജ്യത്തെ ട്രെയിനുകളില്‍ ഓട്ടോമാറ്റിക് ചാര്‍ട്ടിംഗ് സംവിധാനം നിലവില്‍ വന്നു

തിരുവനന്തപുരം: രാജ്യത്തെ ട്രെയിനുകളില്‍ ഓട്ടോമാറ്റിക് ചാര്‍ട്ടിംഗ് സംവിധാനം നിലവില്‍ വന്നു. ട്രെയിനില്‍ ഒഴിവുവരുന്ന ബെര്‍ത്തുകള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ക്കും മറ്റും അനുവദിക്കുന്നതില്‍ രാജ്യവ്യാപകമായി നടന്നുവന്ന തിരിമറി അവസാനിപ്പിക്കാനാണ് ഇത്. രാജ്യത്തെ 2700ട്രെയിനുകളിലാണ് ഇന്നലെ മുതല്‍ ഈ സംവിധാനം നിലവില്‍ വന്നത്. രണ്ടാംഘട്ടമായി 6000ട്രെയിനുകളില്‍ കൂടി നടപ്പാക്കും.

അതേസമയം, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരങ്ങള്‍ അപ്പോള്‍ തന്നെ യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് ഇന്‍ഫര്‍മേഷന്‍ സംവിധാനവും ഇതോടൊപ്പം സജ്ജമാക്കി. ഇതിലൂടെ അധികൃതര്‍ക്ക് ഇതിന് പുറമെ ട്രെയിനിന്റെ വേഗതയടക്കം മറ്റ് വിവരങ്ങളും ലഭിക്കും. ഐ.എസ്.ആര്‍.ഒ.യുടെ സഹായത്തോടെ ഓരോ മുപ്പത് സെക്കന്‍ഡിലും ഇത് അപ്‌ഡേറ്റ് ചെയ്യും..

ഐ.എസ്.ആര്‍.ഒയുടെ സഹകരണത്തോടെ നടപ്പാക്കിയ ഒന്നാം ഘട്ട ഓട്ടോമാറ്റിക് ചാര്‍ട്ടിംഗ് സംവിധാനത്തില്‍ കേരളഎക്‌സ്പ്രസ്, ചെന്നൈ മെയില്‍ അടക്കം സംസ്ഥാനത്തുകൂടി ഓടുന്ന എഴുപത് ശതമാനം ദീര്‍ഘദൂര സര്‍വീസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.