ഭിന്നശേഷി ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സേവനത്തിൽ ഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സുപ്രീംകോടതി വിധി ന്യായം പാലിച്ചുകൊണ്ടാണ് പുതിയ തീരുമാനം.

കേന്ദ്രസർക്കാർ നിയമനങ്ങളിൽ സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിച്ച് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ സമർപ്പിച്ച കരട് ഗൈഡ് ലൈൻസ് അംഗീകരിക്കും. വിവിധ വകുപ്പുകളിലെ സ്‌പെഷ്യൽ റൂൾസ് ഭേദഗതി വരുത്തുന്നതിനും റോസ്റ്റർ സിസ്റ്റം നിലനിർത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പുറപ്പെടുവിക്കും. നേരിട്ട് നിയമനം നടത്തുന്ന തസ്തികകളിൽ സ്ഥാനക്കായറ്റം വഴിയും നിയമനം നടത്തുന്നുണ്ടെങ്കിൽ, അതായത് ഒരു തസ്തികയിൽ നേരിട്ടുള്ള നിയമനം വഴിയും സ്ഥാനക്കയറ്റം വഴിയും നിയമനം നടത്തുന്ന പക്ഷം അത്തരം തസ്തികകളിൽ ഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കും.

അത്തരത്തിൽ സ്ഥാനക്കയറ്റത്തിൽ ഭിന്നശേഷി സംവരണം അനുവദിക്കുന്നതിനുള്ള തസ്തികകൾ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തുന്നതിനായി ഫംഗ്ഷണൽ അസസ്‌മെന്റ് നടത്തി എക്‌സ്പർട് കമ്മിറ്റി മുമ്പാകെ സമർപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകാനും തീരുമാനിച്ചു.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ

കൊല്ലം, മഞ്ചേരി എന്നീ ഗവ. മെഡിക്കൽ കോളേജുകളോടനുബന്ധിച്ച് നഴ്‌സിംഗ് കോളേജ് ആംരംഭിക്കുന്നതിന് ഭരണാനുമതി നൽകും. 2022-23 അധ്യായന വർഷം ക്ലാസുകൾ ആരംഭിക്കുന്നതിന് 14 അധ്യാപക തസ്തികകളും 22 അനധ്യാപക തസ്തികകളും സൃഷ്ടിക്കും.

പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ച്ഡിലെ സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു. കേരള കലാമണ്ഡലം കലാ സാംസ്‌കാരിക കൽപ്പിത സർവ്വകലാശാലയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസുകൾ എന്നിവ പരിഷ്‌ക്കരിക്കാൻ തീരുമാനിച്ചു.

ഐ.എം.ജി.യിലെ നോൺ അക്കാദമിക് സ്റ്റാഫുകളുടെ 11-ാം ശമ്പള പരിഷ്‌ക്കരണം അംഗീകരിച്ചു.

സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിൽ 2011-12 മുതൽ 2014-15 വരെയുള്ള കാലയളവിൽ അധിക തസ്തികകളിൽ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അധ്യാപകർക്കും/അനധ്യാപകർക്കും വ്യവസ്ഥകളോടെ സംരക്ഷണാനുകൂല്യം നൽകും.

ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ GREF, BRO എന്നിവയിൽ നിന്നും വിരമിച്ചവർ/അവരുടെ ഭാര്യ/വിധവ എന്നിവർക്ക് യഥാർത്ഥ താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളെ വസ്തു നികുതി അടക്കുന്നതിൽ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കും.

ബി.എസ്.എഫ്. സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി എന്നീ കേന്ദ്ര പോലീസ് സേനാ വിഭാഗങ്ങളിലെ കേരളത്തിൽ സ്ഥിരതാമസമാക്കിയ വിരമിച്ച ഭടന്മാർ/ വിരമിച്ച ഭടന്മാരുടെ ഭാര്യ/വിധവ എന്നിവർ യഥാർത്ഥ താമസത്തിന് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളെ വസ്തു നികുതി അടക്കുന്നതിൽ നിന്നും ഒഴിവാക്കുന്നതോടൊപ്പമാണിത്.

ആർ.കെ.ഐ യിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുന്നതിന് വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകി. സംസ്ഥാനത്തെ 313 ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ പ്രാഥമിക ജലപരിശോധനാ ലാബുകൾ സ്ഥാപിക്കൽ, പാലക്കാട് ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവ് റഗുലേറ്ററിന്റെ അവശേഷിക്കുന്ന പ്രവൃത്തികൾ, വാണിയം കുളം മണ്ണന്നൂരിൽ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ചെക്ക് ഡാമിന്റെ അടിയന്തിര പുനരുദ്ധാരണവും വലതുതീരത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങളും സംബന്ധിച്ച പദ്ധതി നിർദ്ദേശങ്ങൾ എന്നിവ നടപ്പാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.