തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മഴ കനക്കുന്ന സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ കക്കയം ജലസംഭരണിയിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത്. നിലവിൽ 755.50 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. മഴകൂടി ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നും എക്‌സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കി.
കാലവർഷം അതിതീവ്രമായ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ സി എസ് ഇ, സി ബി എസ് ഇ സ്‌കൂളുകൾ, അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. വിദ്യാർത്ഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടുക്കിയിൽ മൂന്നിടത്തായി മരം ഒടിഞ്ഞ് വീണ് മൂന്ന് പേർ മരണപ്പെട്ടു. ഉടുമ്പൻചോല താലൂക്കിലെ വിവിധസ്ഥലങ്ങളിലെ ഏലത്തോട്ടങ്ങളിലാണ് മരം വീണ് അപകടം സംഭവിച്ചത്. നെടുംങ്കണ്ടം പച്ചക്കാനത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിൽ മരം ഒടിഞ്ഞു വീണ് ജാർഖണ്ഡ് സ്വദേശി ബാജു കിൻഡോ മരിച്ചു. ഒപ്പമുണ്ടായിരുന്ന സോമു ലക്രയെ ഗുരുതര പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. നെടുങ്കണ്ടം മൈലാടും പാറയിൽ ഏലത്തോട്ടത്തിൽ പണിക്കിടെ മരം വീണ് മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മിയും പൂപ്പാറ തോണ്ടിമലയിൽ മരം ഒടിഞ്ഞ് ചുണ്ടൽ സ്വദേശിനി ലക്ഷ്മിയും മരണമടഞ്ഞു.

