എച്ച്.എസ് പ്രണോയ് ക്വാര്‍ട്ടറില്‍

ജക്കാര്‍ത്ത: മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയ് ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഹോങ്കോംഗിന്റെ എന്‍ജി കാ ലോംഗ് അന്‍ഗസിനെ കീഴടക്കിയാണ് അവസാന എട്ടില്‍ ഇടം പിടിച്ചത്.

21-11, 21-18. എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ വിജയം. ലോകറാങ്കിംഗില്‍ 12-ാം സ്ഥാനത്തുള്ള കാ ലോംഗിനെ തോല്‍പ്പിക്കാന്‍ 41 മിനിട്ട് മാത്രമാണ് പ്രണോയ്ക്ക് വേണ്ടിവന്നത്. ഡെന്മാര്‍ക്കിന്റെ റാസ്മസ് ഗെംകെയോ ഫ്രാന്‍സിന്റെ ബ്രൈസ് ലെവെര്‍ഡെസോ ആയിരിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രണോയിയുടെ എതിരാളി. രണ്ടാം റൗണ്ടില്‍ സഹ ഇന്ത്യന്‍ താരം ലക്ഷ്യസെന്നിനെ തോല്‍പ്പിച്ചാണ് പ്രണോയ് പ്രീക്വാര്‍ട്ടറിലെത്തിയിരുന്നത്.