കര്‍ക്കിടക വാവ് ബലി വിപുലമായി നടത്താന്‍ തീരുമാനമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി മുടങ്ങിയ കര്‍ക്കിടക വാവ് ബലി വിപുലമായി നടത്താന്‍ ഉന്നതതല യോഗത്തിന്റെ തീരുമാനം. എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ഹരിത ചട്ടങ്ങള്‍ പാലിച്ചും ചടങ്ങുകള്‍ നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.

പ്രധാന ബലി തര്‍പ്പണ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് അതാത് ജില്ലാ കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. ആലുവ, തിരുവല്ലം, വര്‍ക്കല, കൊല്ലം, തിരുനെല്ലി ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ കേന്ദ്രങ്ങളില്‍ വിവിധ സൗകര്യങ്ങളും സുരക്ഷയും ഒരുക്കും. യാത്രാ സൗകര്യങ്ങള്‍, മെഡിക്കല്‍, ആംബുലന്‍സ്, ലൈഫ് ഗാര്‍ഡ്, ഫയര്‍ഫോഴ്‌സ് തുടങ്ങി എല്ലാവിധ അവശ്യ സേവനങ്ങളും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ മന്ത്രി ആന്റണി രാജു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.