പാര്‍ട്ടി പറഞ്ഞാല്‍ കെ.വി തോമസിനെ കാണുമെന്ന് ഉമാ തോമസ്‌

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഇടതുപക്ഷത്തിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്തരിച്ച മുന്‍ എംഎല്‍എ പി.ടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസ്.

‘അഥവാ കെ. വി തോമസ് എല്‍ഡിഎഫിന് വേണ്ടി ഇറങ്ങിയാല്‍ അത് ദൗര്‍ഭാഗ്യകരമാണ്. വ്യക്തികള്‍ക്ക് അവരുടേതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമാകും കെ വി തോമസിനെ കാണുക. കെ വി തോമസിനെ കാണണോ എന്ന് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി പറയുന്നത് അക്ഷരംപ്രതി അനുസരിക്കും. സ്ഥാനാര്‍ത്ഥിയുടെ പരിപാടികള്‍ നിശ്ചയിക്കുന്നത് ഡിസിസി ആണ്’- ഉമാ തോമസ് വ്യക്തമാക്കി.

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചരണം പൊടിപൊടിക്കുകയാണ്. സന്തോഷ് ട്രോഫി കിരീടം നേടിയ ടീം അംഗവും തൃക്കാക്കരയിലെ വോട്ടറുമായ സോയല്‍ ജോഷിയെ ഉമാ തോമസ് വീട്ടിലെത്തി അനുമോദിച്ചു. 1982ല്‍ മഹാരാജാസില്‍ കെഎസ്യു പ്രതിനിധിയായി മത്സരിച്ചു ജയിച്ചിരുന്നു ഉമാ തോമസ്. 1984ല്‍ വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. 1987 ലാണ് പി ടി തോമസിന്റെ ജീവിതപങ്കാളിയാവുന്നത്.