ഒമ്പതാം ക്ലാസില്‍ പാസാകാത്തവര്‍ക്കായി സേ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പതാം ക്ലാസില്‍നിന്ന് പത്തിലേക്ക് പ്രവേശനത്തിന് അര്‍ഹത ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. മെയ് പത്തിനകം സ്‌കൂള്‍തലത്തില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കി പരീക്ഷനടത്താനാണ് നിര്‍ദ്ദേശം.

അസുഖമടക്കമുള്ള കാരണങ്ങളാല്‍ വാര്‍ഷികപരീക്ഷ എഴുതാനാകാത്ത കുട്ടികള്‍ക്കും സേ പരീക്ഷയെഴുതാം. മുന്‍വര്‍ഷങ്ങളില്‍ വാര്‍ഷികപരീക്ഷയെഴുതാനാകാത്തവര്‍ക്ക് ഒന്നും രണ്ടും ടേം പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് കയറ്റം നല്‍കുകയായിരുന്നു പതിവ്. എന്നാല്‍, കൊവിഡ് കാരണം ഈ വര്‍ഷം ടേം പരീക്ഷകള്‍ നടത്താനാകാത്തതിനാലാണ് സേ പരീക്ഷ നടത്താന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്.

അതേസമയം, ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രമോഷന്‍ നടപടികള്‍ മെയ് നാലിനകം പൂര്‍ത്തിയാക്കണമെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ 2022-23 അധ്യയനവര്‍ഷത്തെ പ്രവേശന നടപടികള്‍ ആരംഭിച്ചു. രക്ഷിതാക്കള്‍ക്ക് സ്‌കൂളില്‍ നേരിട്ടെത്തി പ്രവേശനത്തിന് അപേക്ഷ നല്‍കാം. പ്രവേശനസമയത്ത് ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കാനാകാത്തവര്‍ക്കും താത്കാലികമായി പ്രവേശനം നല്‍കാം. എന്നാല്‍, ഇക്കൊല്ലം എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ നടത്തുമോ എന്നകാര്യത്തില്‍ അവ്യക്തത തുടരുകയാണ്. 2021-22 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനം ഇതുവരെ വന്നിട്ടില്ലാത്തതിനാല്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ ലഭിച്ചിട്ടില്ല.