പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം നിരോധിക്കും; കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍

ചെന്നൈ: പോപുലര്‍ ഫ്രണ്ടിനെ മൂന്നു മാസത്തിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചേക്കുമെന്നും, തുടര്‍ന്ന് ഉണ്ടാകുന്ന അക്രമസംഭവങ്ങളെ കരുതിയിരിക്കണെന്നും തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. അതിനാല്‍ പാര്‍ട്ടി നേതാക്കളും കേഡര്‍മാരും ജാഗരൂഗരാകണമെന്ന് അണ്ണാമലൈ നിര്‍ദ്ദേശം നല്‍കുന്ന ശബ്ദരേഖ പുറത്ത് വന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

‘മുന്‍പ് കൊലപാതകങ്ങള്‍ നടന്ന രീതി നോക്കുമ്പോള്‍ ഈ പ്രദേശങ്ങളിലെ കേഡര്‍മാരെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മുന്‍കരുതലുകള്‍ സ്വീകരിക്കുക. ഒറ്റയ്ക്ക് എവിടെയും യാത്ര ചെയ്യരുത്. തങ്ങളുടെ പ്രദേശങ്ങളിലെ പ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്ന് മണ്ഡലം നേതാക്കള്‍ ഉറപ്പാക്കണം. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഒരു പ്രവര്‍ത്തകന്റെ ജീവന്‍പോലും നഷ്ടപ്പെടരുത്. ആഭ്യന്തര മന്ത്രാലയം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അതത് മേഖലകളില്‍ ഹിന്ദുത്വ മുഖമായി അറിയപ്പെടുന്നവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് ഉടന്‍ അയച്ചുതരണം. ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് ഇത് ചെയ്യുന്നത്. ഒരുപക്ഷേ നിരോധനം പോലും സംഭവിക്കില്ല, പക്ഷേ നമ്മള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.’- അണ്ണാമലൈയുടെ പേരിലുള്ള ഓഡിയോയില്‍ പറയുന്നു.’

അതേസമയം, അണ്ണാമലൈക്കെതിരെ വിവാദ ശബ്ദസന്ദേശം മതവിദ്വേഷം പ്രചരിപ്പിക്കുന്നെന്നും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് തമിഴ്‌നാട് സെക്രട്ടറി നാഗൂര്‍ മീരാന്‍ ഡിജിപിക്ക് പരാതി
നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.