റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങും; പുടിന്‍ നല്‍കിയ വാഗ്ദാനം സ്വീകരിച്ച് ഇന്ത്യ

റഷ്യ വാഗ്ദാനം ചെയ്ത കുറഞ്ഞ വിലയ്ക്ക് ക്രൂഡോയിലും മറ്റും വാങ്ങാനൊരുങ്ങി ഇന്ത്യ. ഇന്ത്യയില്‍ ഉപയോഗിക്കുന്ന എണ്ണയില്‍ കേവലം 1 ശതമാനം മാത്രമായിരുന്നു റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ എണ്ണവില 40 ശതമാനം വരെ ഉയര്‍ന്ന സാഹചര്യത്തില്‍, ഊര്‍ജ്ജ ബില്ലുകള്‍ ഉയരാതെ നോക്കാന്‍ ഇന്ത്യക്ക് പുടിന്‍ നല്‍കിയ വാഗ്ദാനം സ്വീകരിക്കാതെ വേറെ വഴിയില്ലെന്നതാണ് വാസ്തവം. 2021 ലെ കണക്കനുസരിച്ച് മൊത്തം ഇറക്കുമതിയുടെ 25 ശതമാനവും ഇറാഖില്‍ നിന്നായിരുന്നു ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡ് ഓയില്‍ ലഭിച്ചത്. സൗദി അറേബ്യയില്‍ നിന്നും 16 ശതമാനവും, യുഎഇയില്‍ നിന്നും 11 ശതമാനവുമായിരുന്നു ക്രൂഡ് ഓയില്‍ നല്‍കിയത്. നൈജീരിയ (8 ശതമാനം) അമേരിക്ക (7 ശതമാനം) എന്നീ രാജ്യങ്ങളും ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന മറ്റു പ്രമുഖ രാജ്യങ്ങളാണ്.

അതേസമയം, റഷ്യയില്‍ നിന്നുള്ള ഗോതമ്പിന്റെ ഇറക്കുമതിക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ചൈന എടുത്തു കളഞ്ഞതോടെ ചൈനീസ് കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെങ്കിലും റഷ്യയെ സഹായിക്കുക എന്നതിനുപരി പാശ്ചാത്യ ശക്തികളെ വെല്ലുവിളിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ വിലയിരുത്തല്‍. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയില്‍ വോട്ടിനിട്ടപ്പോള്‍ ഇന്ത്യയും ചൈനയും മാറിനിന്ന കാര്യവും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ചൈനയും പാക്കിസ്ഥാനുമായുള്ള ബന്ധം അത്ര നല്ല രീതിയില്‍ അല്ലാത്തിടത്തോളം കാലം ഇന്ത്യയ്ക്ക് റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും എളുപ്പമല്ല.

ഇന്ത്യന്‍ പ്രതിരോധ ഇറക്കുമതിയിലെ 60 ശതമാനവും റഷ്യയില്‍ നിന്നാണ്. 2018- ല്‍ ഒപ്പുവെച്ച 5.5 ബില്യണ്‍ ഡോളറിന്റെ കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് 400 മിസൈല്‍ സിസ്റ്റങ്ങള്‍ ഇനിയും റഷ്യയില്‍ നിന്നും വരാനുണ്ട്. അത് ഇപ്പോള്‍ ഇന്ത്യ സ്വീകരിച്ചാല്‍ ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമോ എന്ന കാര്യം അമേരിക്കയും വ്യക്തമാക്കുന്നില്ല. അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യ റഷ്യയോട് അകലം പാലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. വളരെ സങ്കീര്‍ണ്ണമായ ചരിത്രവും ബന്ധവുമാണ് ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിലെന്ന് കഴിഞ്ഞദിവസം അമേരിക്ക അസിസ്റ്റന്റ് ഡിഫന്‍സ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. സൈനികാവശ്യത്തിനുള്ള ആയുധങ്ങളും മറ്റു ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് രാജ്യം കൂടുതല്‍ ആഗ്രഹിക്കുന്നത്. റഷ്യയുടെ മേലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ ഇന്ത്യയെ അമേരിക്കയും ബ്രിട്ടനും സഹായിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.