നടിയെ ആക്രമിച്ച കേസ്: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും മൂന്ന് മാസത്തെ സമയം കൂടി വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കോടതിയെ അറിയിച്ച അന്വേഷണ സംഘം, ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും കോടതിക്ക് നല്‍കിയിട്ടുണ്ട്.

അതേസമയം, സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് അനുവദിച്ച ഒരു മാസത്തെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി നല്‍കണമെന്ന് വിചാരണക്കോടതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പോലീസ് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നുമായിരുന്നു ദിലീപിന്റെ വാദം. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് നേരത്തെ ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അന്ന് അറിയിച്ചത്.