യുക്രൈനിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണം; പ്രമേയം അവതരിപ്പിച്ച് ഐക്യരാഷ്ട്ര സഭ

ന്യൂയോർക്ക്: യുക്രൈനിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ച് ഐക്യരാഷ്ട്ര സഭ. 141 രാജ്യങ്ങൾ പ്രമേയത്തിനെ അനുകൂലിച്ചു. റഷ്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തപ്പോൾ ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. റഷ്യ, ബെലാറൂസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്.

ഇന്ത്യ, ഇറാൻ, ചൈന, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത്. അതേസമയം, യുക്രൈൻ സംഘർഷത്തിൽ 498 സൈനികർ മരിച്ചെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. 1597 റഷ്യൻ സൈനികർക്ക് പരിക്കേറ്റുവെന്നും 2870 യുക്രൈൻ സൈനികരെ വധിച്ചെന്നും റഷ്യ വെളിപ്പെടുത്തിയിരുന്നു. യുക്രൈനിൽ വലിയ സംഘർഷങ്ങളാണ് നടക്കുന്നത്. ഖാർകീവിൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ റഷ്യൻ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.

ഖാർകീവിൽ പ്രാദേശിക സമയം രാത്രി 7 മുതൽ രാവിലെ 7 വരെ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി ചർച്ച നടത്തി. ഖാർകീവിലെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തുകയും ചെയ്തു. യുക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കാമെന്ന് റഷ്യ ഉറപ്പ് നൽകിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഖാർകീവിൽ നിന്ന് റഷ്യ വഴി ഒഴിപ്പിക്കാൻ തയ്യാറെന്നാണ് റഷ്യ വ്യക്തമാക്കിയിട്ടുള്ളത്.