താല്‍പര്യമുള്ളവര്‍ക്ക് ആയുധം നല്‍കാനുള്ള ഉത്തരവ് തിരിച്ചടിയായി; യുക്രൈനില്‍ ബലാത്സംഗങ്ങളും കവര്‍ച്ചകളും കൂടുന്നു

കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കെല്ലാം ആയുധങ്ങള്‍ നല്‍കാനുള്ള യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ തീരുമാനം ആപത്തിലേക്ക് നയിച്ചെന്ന് സൂചന. സൈന്യത്തിന്റെ ശക്തി തികയാതെ വന്നതോടെ പൗരന്‍മാര്‍ക്കും, വിദേശികള്‍ക്കും അടക്കം താല്‍ര്യമുള്ളവര്‍ക്കെല്ലാം ആയുധം നല്‍കാന്‍ സെലന്‍സ്‌കി ഉത്തരവിട്ടിരുന്നു.

എന്നാല്‍, ഉത്തരവിനെ തുടര്‍ന്ന് റഷ്യന്‍ സൈന്യം മാത്രമല്ല ഇപ്പോള്‍ യുക്രേനിയന്‍ പൗരന്‍മാര്‍ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുന്നത്. യുക്രൈനില്‍ വിവിധ കേസുകളില്‍ അകപ്പെട്ട കുറ്റവാളികള്‍ക്കും സൈനിക നിലവാരത്തിലുള്ള ആയുധങ്ങള്‍ ലഭിച്ചിരിക്കുകയാണെന്ന് ഗോണ്‍സാലോ ലിറ എന്ന എഴുത്തുകാരന്‍ വെളിപ്പെടുത്തുന്നു. പല നഗരങ്ങളിലും കവര്‍ച്ചകളും ബലാത്സംഗങ്ങളുമടക്കമുള്ള പ്രവര്‍ത്തികള്‍ ഉണ്ടായതായും അദ്ദേഹം വിശദീകരിക്കുന്നു. സര്‍ക്കാര്‍ സൃഷ്ടിച്ച അരാജകത്വമാണ് ഇപ്പോള്‍ യുക്രൈനിലുള്ളത്. ക്രിമിനല്‍ സംഘങ്ങള്‍ അവരുടെ പുതിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നു. താമസിയാതെ അവര്‍ സാധാരണക്കാരെ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങും ഗോണ്‍സാലോ ലിറ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം രാത്രി കീവില്‍ നടന്ന വെടിവയ്പ്പില്‍ റഷ്യക്കാരുമായി ഒരു ബന്ധവുമില്ലെന്നും, ഈ സ്ഥലത്ത് നിന്നും പത്ത് കിലോമീറ്റര്‍ അകലെയായിരുന്നു റഷ്യന്‍ പട്ടാളം നിലയുറപ്പിച്ചിരുന്നതെന്നും ഒരു യുക്രേനിയന്‍ പൗരന്‍ ട്വീറ്റ് ചെയ്തു.