പുടിന്‍ എന്ന ഒറ്റയാന്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍!

2000 മുതല്‍ 2008 വരെ റഷ്യയുടെ പ്രസിഡന്റായും, 2008 മുതല്‍ 2012 വരെ റഷ്യന്‍ പ്രധാനമന്ത്രിയായും വ്‌ലാദിമിര്‍ പുടിന്‍ എന്ന ഒറ്റയാന്‍ റഷ്യയുടെ ഭരണ സംവിധാനത്തുണ്ട്. റഷ്യന്‍ തെരുവുകളില്‍ ഏകാധിപത്യത്തിന്റെ കഥകള്‍ രചിച്ച പുടിന്‍ 1952 ഒക്ടോബര്‍ 7ന് സോവിയറ്റ് യൂണിയനിലെ ലെനിന്‍ ഗ്രാഡില്‍ വ്‌ലാമിഡര്‍ സ്പിരഡണോവിച്ച്, മരിയ ഷെലമോവ ദമ്പതികളുടെ മകനായാണ് ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് സ്‌പോര്‍ട്‌സില്‍ താല്‍പര്യം പ്രകടിപ്പിച്ച പുടിന്‍, ജൂഡോ എന്ന കായിക ഇനത്തില്‍ വിദഗ്ദനായിരുന്നു. കുറ്റാന്വേഷകനാകണമെന്നായിരുന്നു പുടിന്റെ കുട്ടിക്കാലത്തെ ആഗ്രഹം.

1975 -ല്‍ ലെനിന്‍ഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാര്‍വ്വദേശീയ നിയമത്തില്‍ ബിരുദം നേടിയ പുടിന്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുകയും 1991 – ല്‍ പാര്‍ട്ടി പിരിച്ച് വിടുന്നതുവരെ അംഗത്വം തുടരുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ ജീവിതം മാറി മറിഞ്ഞു. ബിരുദ പഠനത്തിന് ശേഷം പുടിന്‍ കെ.ജി.ബി യില്‍ ചേര്‍ന്നു. പരിശീലനത്തിനു ശേഷം ലെനിന്‍ ഗ്രാദില്‍ വിദേശികളെയും, നയതന്ത്ര പ്രതിനിധികളെയും നിരീക്ഷിയ്ക്കുന്ന വിഭാഗത്തിലാണു അദ്ദേഹം ജോലി ചെയ്തത്. അവിടെയാണ് ഒരു കെജിബി ചാരനില്‍ നിന്നും റഷ്യന്‍ ചരിത്രത്തിലേക്കുള്ള പുടിന്റെ യാത്ര ആരംഭിയ്ക്കുന്നത്. 1985 മുതല്‍ 1990 വരെ കിഴക്കന്‍ ജര്‍മ്മനിയിലെ ഡ്രെസ്ഡനിലും സേവനം അനുഷ്ഠിച്ചതോടെ കിഴക്കന്‍ ജര്‍മ്മനിയുടെ പതനത്തിനു ശേഷം പുടിനെ സോവിയറ്റ് യൂണിയനിലേയ്ക്കു തിരിച്ചു വിളിയ്ക്കപ്പെട്ടു.

ആഗ്രഹിച്ചതെല്ലാം നേടിയെടുക്കുന്ന പ്രകൃതക്കാരനായിരുന്നു പുടിന്‍. അനാറ്റോളി സോബ്ചാക് എന്ന റഷ്യന്‍ രാഷ്ട്രീയക്കാരന്റെ വലം കൈയായിരുന്നു ആദ്യ കാലങ്ങളില്‍ അദ്ദേഹം. അനറ്റോളി ലെനിന്‍ഗ്രാഡ് നഗരത്തിന്റെ മേയറായപ്പോള്‍ പുടിനെ നഗരത്തിന്റെ ഡെപ്യൂട്ടി മേയറായി നിയമിച്ചു. അങ്ങനെ ഏറെ നാളത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ശേഷം രണ്ടായിരത്തില്‍ പുടിന്‍ പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. റഷ്യന്‍ രാഷ്ട്രീയ നിരീക്ഷകരുടെ കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് അന്ന് റഷ്യന്‍ പരമാധികാരത്തില്‍ പുടിന്‍ എന്ന വന്‍മരം വേരുറപ്പിച്ചു. രണ്ട് ഭരണ കാലത്തില്‍ കൂടുതല്‍ ഒരു ഗവണ്മെന്റിന് നിലനില്‍ക്കാന്‍ കഴിയില്ല എന്നതിനാല്‍ 2012 ല്‍ പുടിന്‍ മാറി നില്‍ക്കുകയും തന്റെ ഏറ്റവും വിശ്വസ്തനായ ദിമിത്രി മെദ്വദേവിനെ പ്രസിഡന്റാക്കുകയും ചെയ്തു. എന്നാല്‍, ദിമിത്രി ഭരിക്കുമ്പോഴും അണിയറയില്‍ ചരടുകള്‍ വലിച്ചിരുന്നത് പുടിന്‍ തന്നെയായിരുന്നു. 2016ല്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുകയും 2036 വരെ ഭരിക്കാവുന്ന രീതിയില്‍ പുടിന്‍ നിയമം ഭേദഗതി ചെയ്യുകയും ചെയ്തു. ഒരുപക്ഷേ സോവിയറ്റ് യൂണിയന്‍ തകര്‍ന്നില്ലായിരുന്നെങ്കില്‍ ഈ ലോകത്തെ നിയന്ത്രിക്കുന്ന ശക്തിയായി അമേരിക്കക്കും മുകളില്‍ റഷ്യ വളര്‍ന്നേനെ. അതിനൊപ്പം പുടിനിസവും…