റഷ്യ-യുക്രൈന് സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി താലിബാന്. താലിബാന് വിദേശകാര്യ വക്താവ് അബ്ദുല്‍ ഖഹാര്‍ ബാല്‍ഖിയാണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന ടിറ്ററില്‍ കുറിച്ചത്. യുക്രൈനില്‍ കഴിയുന്ന അഫ്ഗാന് പൗരന്മാരുടെ ജീവന് രക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കാള്ളണമെന്ന് താലിബാന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും അക്രമങ്ങള്‍ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും താലിബാന് ആവശ്യപ്പെട്ടു. പക്ഷപാതരഹിതമായ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. സമാധാന മാര്‍ഗത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണം-റഷ്യയോടും യുക്രൈനിനോടും താലിബാന് അഭ്യര്‍ഥിച്ചു..
അതേസമയം, 2021 ഓഗസ്റ്റ് 15-ന് ഇതേ രീതിയിലാണ് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട അഫ്ഗാന് സര്‍ക്കാറിനെ അക്രമത്തിലൂടെ താലിബാന് താഴെയിറക്കി അധികാരം പിടിച്ചെടുത്തത്. ജനാധിപത്യ സര്‍ക്കാറിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരെയും സൈനികരെയും വ്യാപകമായി കൊന്നൊടുക്കുകയും ചെയ്തു. കാന്ദഹാര്‍, ഹെരാത്, മസാറുല്‍ ശരീഫ്, ജലാലാബാദ്, ലഷ്കറുല്‍ ഗാ തുടങ്ങിയവ പിടിച്ചടക്കിയ താലിബാന്, തലസ്ഥാനമായ കാബൂളിനു നേരെയും ആക്രമണം അഴിച്ചുവിട്ടു. അഫ്ഗാന് ജയിലുകളില്‍ ഉണ്ടായിരുന്ന ഭീകരവാദികളെ മുഴുവന്‍ താലിബാന് മോചിപ്പിക്കുകയും, സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളെ ബാധിക്കുന്ന നിയമപരിഷ്കാരങ്ങള്‍ കൊണ്ടുവരികയും ചെയ്തു.
അഫ്ഗാനിസ്താന് താലിബാന് പിടിച്ചടക്കിയതിനു പിന്നാലെ ആയിരക്കണക്കിനാളുകള്‍ അഭയാര്‍ത്ഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും പലര്‍ക്കും യുക്രൈന് അഭയം നല്‍കുകയുമായിരുന്നു. റഷ്യന്‍ ആക്രമണത്തോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോവാനാവാത്ത അവസ്ഥയിലാണ് അഫ്ഗാന് പൗരന്മാര്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനോ ജോലി ചെയ്യാനോ സ്വതന്ത്രമായി യാത്രചെയ്യാനോ അധികാരമില്ലാത്ത നാടായി അഫ്ഗാന് മാറിയപ്പോള്‍ യുക്രൈനില്‍നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവാന്‍ കഴിയാത്ത അവസ്ഥയിലാണ് അഫ്ഗാന് വിദ്യാര്‍ത്ഥികളെന്ന് വൈസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

